തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ ജോയ്‌സ് ജോർജിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം ശക്‌തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. വിഷയത്തെ രാഷ്‌ട്രീയമായും നിയമപരമായും നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം. ജോയ്‌സ് ജോർജിനെ അറസ്‌റ്റ് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.
ജോയ്‌സ് ജോർജ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശങ്ങൾ തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തുകയാണ് പ്രതിപക്ഷം. പരാമർശം പൊറുക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. ജോയ്‌സ് ജോർജിനെതിരെ ആഞ്ഞടിച്ച് ഉമ്മൻ ചാണ്ടിയും പിജെ ജോസഫും മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു.
വിഷയത്തിൽ ഡീൻ കുര്യാക്കോസ് തിരഞ്ഞെടുപ്പ് കമ്മീഷനും സ്‌ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് മഹിളാ കോൺഗ്രസ് ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. ജോയ്‌സ് ജോർജിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്.
അതേസമയം, അനുചിതമായ പരാമർശങ്ങളാണ് തന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വ്യക്‌തമാക്കി ജോയ്‌സ് മാപ്പ് പറഞ്ഞിരുന്നു. പ്രസ്‌താവന പരസ്യമായി പിൻവലിക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ വച്ചാണ് രാഹുല്‍ ഗാന്ധി വിദ്യാർഥിനികളുമായി സംവദിക്കുന്നതിനെ കുറിച്ച് ജോയ്‌സ് അശ്‌ളീല പരാമര്‍ശം നടത്തിയത്. പെൺകുട്ടികൾ രാഹുൽ ഗാന്ധിയുടെ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്നും അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയ്‌സ് ജോർജിന്റെ പരിഹാസം. മന്ത്രി എംഎം മണി അടക്കമുള്ളവർ വേദിയിലുണ്ടായിരുന്നു.
Also Read: ഖുര്‍ആന്‍ പഠിപ്പിച്ചാൽ മാത്രം പെന്‍ഷന്‍; വർഗീയത പറഞ്ഞ് ബി ഗോപാലകൃഷ്‍ണൻ