പാലക്കാട്: ചെർപ്പുളശ്ശേരി ഹിന്ദുസ്‌ഥാൻ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ആർഎസ്‌എസ് നേതാവ് അറസ്‌റ്റിൽ. എച്ച്‌ഡിബി നിധി ലിമിറ്റഡ് ചെയർമാൻ സുരേഷ് കൃഷ്‌ണയാണ് അറസ്‌റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന ബിജെപി ആർഎസ്‌എസ് പ്രവർത്തകരുടെ പരാതിയിലാണ് നടപടി.
ഹിന്ദുമത വിശ്വാസികളുടെ ഉന്നമനത്തിനു വേണ്ടി ലാഭം വിനിയോഗിക്കും എന്നു പറഞ്ഞാണ് ഹിന്ദുസ്‌ഥാന്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങുകയും നിരവധി പേരില്‍ നിന്നായി പണം പിരിക്കുകയും ചെയ്‌തത്. 2020 ഫെബ്രുവരിയിലാണ് ചെർപ്പുളശ്ശേരിയിൽ സ്‌ഥാപനം പ്രവർത്തനമാരംഭിച്ചത്. പിന്നീട് എച്ച്‌ഡിബി നിധി ലിമിറ്റഡ് എന്നാക്കി ബാങ്കിന്റെ പേര് മാറ്റി. സംഘപരിവാർ പ്രവർത്തകരിൽനിന്നും അനുഭാവികളിൽ നിന്നുമാണ് ഓഹരിയും നിക്ഷേപവും സ്വീകരിച്ചത്. ഉയർന്ന പലിശയും വാഗ്ദാനം ചെയ്തിരുന്നു.
പൂര്‍ണമായും സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ കോടികള്‍ സമാഹരിച്ച ശേഷമാണ് നിക്ഷേപകരുടെ പരാതിയെ തുടർന്ന് അടച്ചുപൂട്ടിയത്. ബാങ്ക് അധികൃതരുടെ നിലപാടില്‍ സംശയം തോന്നിയ ഇടപാടുകാര്‍ നിക്ഷേപം തിരിച്ചു ചോദിച്ചെങ്കിലും നല്‍കാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. സ്‌ഥാപനത്തിന് വേണ്ടി വാങ്ങിയ ആറു വാഹനങ്ങൾ ചെയർമാൻ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തതായും പരാതിയുണ്ട്.
Also Read: അതിർത്തി വഴിയുള്ള ലഹരിക്കടത്ത്; തടയാൻ കൈകോർത്ത് കേരളവും തമിഴ്‌നാടും