തിരുവനന്തപുരം: ഭീമ കൊറേഗാവ് കേസിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ ഫാ.സ്‌റ്റാൻ സ്വാമിയെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌റ്റാൻ സ്വാമിയെ അറസ്‌റ്റ് ചെയ്‌ത് ജയിലിൽ അടച്ച നടപടി ഖേദകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 83 കാരനായ സ്‌റ്റാൻ സ്വാമി പതിറ്റാണ്ടുകളായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ആളാണ്. അവശത അനുഭവിക്കുന്ന ആദിവാസികൾക്ക് നേരെ ഉണ്ടാകുന്ന ജനാധിപത്യ നിഷേധങ്ങൾ ചോദ്യം ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കുന്ന മനോഭാവമാണ് സ്‌റ്റാൻ സ്വാമിയുടെ അറസ്‌റ്റിലൂടെ വെളിപ്പെടുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യൻ ഭരണഘടനക്ക് യോജിച്ചതല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
Also Read: എൻഐഎ അറസ്‌റ്റ് ചെയ്‌ത 83കാരനായ ഫാ.സ്‌റ്റാൻ സ്വാമിയെ ഉടന്‍ വിട്ടയക്കണം; കെ.കെ.രാഗേഷ് എംപി
ഭൂമിക്ക് വേണ്ടിയും വനാവകാശങ്ങൾക്ക് വേണ്ടിയും നടത്തുന്ന ആദിവാസി സമരങ്ങളെ പിന്തുണക്കുകയും അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് ആഴത്തിൽ പഠിക്കുകയും ചെയ്‌ത വ്യക്‌തി എന്ന നിലയിലാണ് ഫാ.സ്‌റ്റാൻ സ്വാമി അംഗീകാരം നേടിയിട്ടുള്ളത്. അത്തരമൊരു വന്ദ്യ വയോധികനെതിരെയുള്ള നീക്കം എതിർ ശബ്‌ദങ്ങളെ അടിച്ചർമാർത്താനുള്ളതാണെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളി കൂടിയായ സ്‌റ്റാൻ സ്വാമിയുടെ ആരോഗ്യനിലയിലും കോവിഡ് പ്രതിസന്ധിയിൽ അദ്ദേഹം നേരിടേണ്ടി വന്ന പ്രയാസങ്ങളിലും ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന് നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങളോട് ഐക്യം പ്രകടിപ്പിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജൻസികളെ തെറ്റായ ലക്ഷ്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം ബന്ധപ്പെട്ടവർ ഗൗരവമായി എടുക്കണമെന്നും പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.