ന്യൂഡെല്‍ഹി: ദളിത് മനുഷ്യാവകാശ പ്രവർത്തകനും മലയാളിയുമായ ഫാ.സ്‌റ്റാൻ സ്വാമിയെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രാഗേഷ് എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. 83 വയസ്സുള്ള സ്വാമിയെ ഭീമ കൊറേഗാവ് കേസിലാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. റാഞ്ചിയിലെ ഇദ്ദേഹത്തിന്റെ താമസ സ്‌ഥലത്ത് നിന്നാണ് രണ്ടു ദിവസം മുൻപ്, അർധ രാത്രിയിൽ വീട്ടുവളഞ്ഞു എൻഐഎ അറസ്‌റ്റ് ചെയ്‌തത്.
ഭീമ കൊറേഗാവ് കേസിൽ നിരവധി പ്രമുഖരും മനുഷ്യാവകാശ പ്രവർത്തകരും രണ്ടുവർഷത്തോളമായി തടവിലാണ്. കേസിൽ തടങ്കലിലാക്കുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ഫാ.സ്‌റ്റാൻ സ്വാമി. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ സ്‌റ്റാൻ സ്വാമി ചോദ്യം ചെയ്‌തിരുന്നു. മലയാളിയായ ഫാ.സ്‌റ്റാൻ സ്വാമി അഞ്ച് പതിറ്റാണ്ടിലേറെയായി ജാർഖണ്ഡിൽ ആദിവാസികൾക്കിടയിലാണ് പ്രവർത്തിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ ഐ എ) രാജ്യദ്രോഹ കുറ്റം ചുമത്തി ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
രാകേഷ് എം പി കത്തിൽ പറയുന്നു; സാമൂഹിക പ്രവര്‍ത്തകനും വൈദികനുമായ ഫാ.സ്‌റ്റാൻ സ്വാമി കേന്ദ്ര-സംസ്‌ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ദളിത് വിരുദ്ധ നടപടികള്‍ക്കെതിരെ പോരാടുന്ന വ്യക്‌തിയാണ്. അമ്പത് വര്‍ഷത്തോളമായി ദളിത് വിഭാഗക്കാരുടെ അവകാശ പോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്നവരിൽ പ്രമുഖനാണ് ഇദ്ദേഹം. ചോദ്യം ചെയ്യലിന് എല്ലായിപ്പോഴും പൂര്‍ണമായി സഹകരിച്ചിട്ടുള്ള സ്വാമിയെ അര്‍ധ രാത്രിയില്‍, വീട്ടുവളഞ്ഞു അറസ്‌റ്റ് ചെയ്‌തത് ഒരു തരത്തിലും നീതീകരിക്കാനാകില്ല.
കേന്ദ്ര സര്‍ക്കാറും എന്‍ ഡി എ നേതൃത്വത്തിലുള്ള ഝാര്‍ഖണ്ഡ് സര്‍ക്കാറും ജനാധിപത്യ ധ്വംസനമാണ് നടത്തുന്നത്. ഇതിനെതിരെ ശബ്‌ദിച്ച 3000 ത്തോളം പേരെ അറസ്‌റ്റ് ചെയ്‌തിരിക്കുകയാണ്. ഇവരില്‍ പലരെയും കാണാനില്ല. ഇവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വാമി കേസ് ഫയല്‍ ചെയ്‌തിട്ടുണ്ട്.
National News: സുശാന്തിന്റെ മരണ ദിവസം ഉണ്ടാക്കിയത് 80,000 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ
അധ്യാപകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുമ്പ്ദെ, ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ഹനിബാബു, പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ശബ്‌ദമുയര്‍ത്തിയ അസാമിലെ ഹിരണ്‍ ഗോഹെയിന്‍ എന്നിവര്‍ക്കെതിരെയും നടപടിക്ക് കേന്ദ്രം ഒരുങ്ങുന്നതായാണ് വിവരം. സമാധാനപരമായും ജനാധിപത്യപരമായും പ്രതിഷേധിക്കുന്നവരെ ജയിലിലടക്കുന്ന നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും ഇദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, 83 വയസ്സുള്ള സ്വാമിയെ എൻഐഎ അറസ്‌റ്റ് ചെയ്‌ത രീതിയിലും ഇദ്ദേഹത്തിന് എതിരെ എടുത്തിട്ടുള്ള നടപടികളെയും വിമർശിച്ചു കൊണ്ട് രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നു വരാൻ തുടങ്ങിയിട്ടുണ്ട്.
Read More: ഹത്രസ് പീഡനം; കുടുംബാംഗങ്ങൾ ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന് മുൻപിൽ ഹാജരാകും