ഉത്തർപ്രദേശ്: ഹത്രസിൽ കൂട്ട ലൈംഗിക പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയ 19കാരി പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും കോടതിക്ക് മുന്നിൽ നേരിട്ട് ഹാജരാകും. ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന് മുൻപിലാണ് ഹാജരാകേണ്ടത്.
കുടുംബാംഗങ്ങളെ ഹൈക്കോടതിക്കു മുൻപാകെ എത്തിക്കാനുള്ള ചുമതല ഹത്രസ് ജില്ലാ ജഡ്‌ജിക്കാണ്. മൃതദേഹം അർധരാത്രി തിടുക്കപ്പെട്ടു ദഹിപ്പിച്ചതടക്കം സംഭവങ്ങളിലാണു ഇന്ന് കോടതി വിശദാംശങ്ങൾ അന്വേഷിച്ചറിയുക. യാത്രയും, യാത്രാ സമയത്തെ സുരക്ഷയും അടക്കമുള്ള കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഡിഐജിക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ നടുക്കം പ്രകടിപ്പിച്ച അലഹബാദ് ഹൈക്കോടതി ഈ മാസം ഒന്നിനാണ് സ്വമേധയാ കേസെടുത്തത്. ഈ കേസിലാണ് നേരിട്ടു ഹാജരായി മൊഴി നൽകാൻ കുടുംബാംഗങ്ങളോട് കോടതി നിർദ്ദേശിച്ചത്. കുടുംബത്തിന്റെ യാത്രക്കുള്ള സൗകര്യങ്ങൾ ചെയ്യാൻ ജില്ലാ ഭരണകൂടത്തിനും പൊലീസിനും കോടതി സവിശേഷ ഉത്തരവ് നൽകിയിട്ടുണ്ട്. മനഃസാക്ഷിയെ നടുക്കുന്ന സംഭവമാണ് നടന്നതെന്ന് നിരീക്ഷിച്ച കോടതി സംഭവത്തില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്‌ഥർക്കും നോട്ടീസ് അയച്ചിരുന്നു.
Related News: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്
പ്രസ്‌തുത നോട്ടീസ് അനുസരിച്ച് യുപി അഡീഷനൽ ചീഫ് സെക്രട്ടറി, സംസ്‌ഥാന പൊലീസ് മേധാവി, എഡിജിപി, എന്നിവരോടും ഇന്ന് ഹാജരായി ഹത്രസിൽ സംഭവിച്ചതെന്തെന്നു വിശദീകരിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹത്രസ് ജില്ലാ പൊലീസ് മേധാവി, കലക്‌ടർ എന്നിവരും ഹാജരാകണം.
അതേസമയം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലെക്‌സ്‌കർ നേരെത്തെ ഭീഷണിപ്പെടുത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. സംഭവം ദേശീയ പ്രാധാന്യം കൈവരിച്ചതോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് ജില്ലാ മജിസ്ട്രേറ്റ് പരസ്യമായി ഭീഷണിപ്പെടുത്തിയത്. ‘പകുതി മാദ്ധ്യമങ്ങൾ ഇന്ന് പോകും. ബാക്കി പകുതിപേര്‍ നാളേയും. ഞങ്ങളെ നിങ്ങളുടെ കൂടെയുണ്ടാകൂ. പ്രസ്‌താവന മാറ്റണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്’, പ്രവീണ്‍ കുമാര്‍ ലെക്‌സ്‌കർ പറഞ്ഞു.
Related News: ഹത്രസ്; കുടുംബം തടവിലാണെന്ന വാദം തള്ളി അലഹബാദ് ഹൈക്കോടതി