മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്ത് മരണപ്പെട്ട ജൂൺ 14ന് വിവിധ സോഷ്യൽ മീഡിയാ പ്ളാറ്റ് ഫോമുകളിൽ ഉണ്ടാക്കിയത് 80,000 വ്യാജ അക്കൗണ്ടുകൾ എന്ന് റിപ്പോർട്ട്. മഹാരാഷ്‌ട്ര സർക്കാരിനെ അപകീർത്തിപ്പെടുത്താനും മുംബൈ പോലീസിന്റെ അന്വേഷണത്തെ താറടിച്ചു കാണിക്കുന്നതിനും വേണ്ടിയാണ് ഈ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയത് എന്നാണ് മുംബൈ സൈബർ സെല്ലിന്റെ റിപ്പോർട്ടിൽ പറയുന്നത്.
ഇറ്റലി, ജപ്പാൻ, പോളണ്ട്, സ്ളൊവേനിയ, ഇന്തോനേഷ്യ, തുർക്കി, തായ്‌ലൻഡ്, റൊമാനിയ, ഫ്രാൻസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നാണ് ഈ അക്കൗണ്ടുകളിൽ പോസ്‌റ്റുകൾ അപ്‌ലോഡ് ചെയ്‌തതെന്ന് മുംബൈ പോലീസിന്റെ സൈബർ യൂണിറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിവരസാങ്കേതികവിദ്യാ നിയമപ്രകാരം കേസ് രജിസ്‌റ്റർ ചെയ്യാൻ മുംബൈ പോലീസ് കമ്മീഷണർ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടു.
“വിദേശ ഭാഷകളിൽ ജസ്‌റ്റിസ് ഫോർ സുശാന്ത്, സുശാന്ത് സിംഗ് രജ്പുത്ത്, എസ്എസ്ആർ തുടങ്ങിയ ഹാഷ് ടാഗുകൾ ഉപയോഗിച്ചുള്ള ട്വീറ്റുകൾ കണ്ടതിനെ തുടർന്നാണ് ഈ അക്കൗണ്ടുകൾ പരിശോധിച്ചത്. കൂടുതൽ അക്കൗണ്ടുകൾ പരിശോധിക്കുന്ന പ്രക്രിയയിലാണ് ഞങ്ങൾ,”- ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു.
Also Read: ഹത്രസ് സംഭവം ഞെട്ടിക്കുന്നതെന്ന് സുപ്രീംകോടതി
കോവിഡ് മഹാമാരി മൂലം 84 പോലീസുകാർ മരിക്കുകയും 6,000ത്തിലധികം ഉദ്യോഗസ്‌ഥർക്ക് വൈറസ് ബാധിക്കുകയും ചെയ്‌ത ഒരു സമയത്ത് തങ്ങളെ നിരാശപ്പെടുത്താനാണ് പ്രചാരണം നടത്തിയത്. മുംബൈ പോലീസിന്റെ പ്രതിച്ഛായ ഇല്ലാതാക്കുന്നതിനും തങ്ങളുടെ അന്വേഷണത്തെ വഴി തെറ്റിക്കുന്നതിനുമുള്ള നിക്ഷിപ്‌ത താൽപ്പര്യമാണ് ഇതിനു പിന്നിൽ. തങ്ങളുടെ സൈബർ സെൽ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും,”- മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിംഗ് പറഞ്ഞു.
വാർത്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ‘വളരെ നല്ലത്’ എന്നാണ് ആക്ഷേപ രൂപേണ വാർത്ത പങ്കുവച്ച് കൊണ്ട് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തത്.
“>80K fake accounts were created on various social media platforms on June14 to discredit Mumbai police&Mah govt over the investigation into the death of SSR. Mumbai Police Com has asked the cyber cell to investigate®ister cases under the IT Act”.Great!https://t.co/GimP1bya8N
— Prashant Bhushan (@pbhushan1) October 6, 2020
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ വീഴ്‌ച പറ്റിയെന്ന് ആരോപിച്ച് മഹാരാഷ്‌ട്ര സർക്കാരിനും മുംബൈ പോലീസിനും എതിരെ വിമർശനം ഉയർന്നിരുന്നു. ബിജെപിയാണ് ഇതിന്റെ ചുക്കാൻ പിടിച്ചിരുന്നത്.