മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിന് യുഎസിന്റെ സഹായം തേടി സിബിഐ. ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ആസ്‌ഥാനം കാലിഫോർണിയ ആയതുകൊണ്ടാണ് സുശാന്തിന്റെ ഇ മെയിലിൽ നിന്നും, സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്‌ത വിവരങ്ങൾക്കായി സിബിഐ അമേരിക്കയുടെ നിയമസഹായം തേടിയത്.
ദൃക്‌സാക്ഷി മൊഴികളും, സാഹചര്യ തെളിവുകളും വിരൽ ചൂണ്ടുന്നത് ആത്‌മഹത്യയിലേക്ക് ആണെങ്കിലും, സുശാന്ത് മരിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും ഇതുവരെ സിബിഐക്ക് നിർണായക തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. പോസ്‌റ്റുമോർട്ടം റിപ്പോർട് സൂക്ഷ്‌മ പരിശോധന നടത്തിയ സംഘവും ആത്‍മഹത്യ ആണെന്ന നിഗമനത്തിൽ തന്നെയാണ്. അതിനാൽ ആത്‌മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ ഉണ്ടോയെന്നറിയാനാണ് സാമൂഹിക മാദ്ധ്യമങ്ങളിലെ കുറിപ്പുകളും, ഇ മെയിൽ സന്ദേശങ്ങളും പരിശോധിക്കുന്നത്.
സാമൂഹിക അക്കൗണ്ടിൽ നിന്നും സുശാന്ത് ഒഴിവാക്കിയ സന്ദേശങ്ങൾ വീണ്ടെടുക്കാനായാൽ മരണകാരണം കണ്ടെത്താൻ സാധിക്കുമെന്നാണ് സിബിഐ വിലയിരുത്തുന്നത്. ഇതിനായി അമേരിക്കയുമായുള്ള നിയമസഹായ ഉടമ്പടി(എംഎൽഎടി) പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 2020 ജൂൺ 14ആം തീയതിയാണ് സുശാന്തിനെ മുംബൈയിലുള്ള വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മുംബൈ പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണത്തിന്റെ പശ്‌ചാത്തലത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
Read also: അംബാനിയുടെ വീട് അന്വേഷിച്ച് ടൂറിസ്‌റ്റ്; പിന്നാലെ പോലീസ് കസ്‌റ്റഡി