മലപ്പുറം: വിഭാഗീയ പ്രസ്‌താവനകള്‍ വഴി മുഖ്യമന്ത്രി തീകൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് എസ്‌വൈഎസ് ഭാരവാഹികള്‍ പ്രസ്‌താവനയിൽ പറഞ്ഞു. ഹിന്ദു മുസ്‌ലിം ക്രിസ്‌ത്യൻ ദ്രുവീകരണങ്ങള്‍ ഉണ്ടാക്കാനുള്ള വിഭാഗീയ പ്രവര്‍ത്തിയില്‍ ഒരു മുഖ്യമന്ത്രി ഏര്‍പ്പെട്ടത് ആശങ്ക ഉണ്ടാക്കുന്നുവെന്നും സമസ്‌തക്കെതിരെ പ്രതികരിച്ചതില്‍ പി ജയരാജൻ മാപ്പ് പറയണമെന്നും പ്രസ്‌താവന പറയുന്നു. നേതൃനിരയിലെ 27 പേർ പങ്കെടുത്ത എസ്‌വൈഎസ് സെക്രട്ടറിയേറ്റാണ് പ്രസ്‌താവന പുറത്തിറക്കിയത്.
പ്രസ്‌താവനയുടെ പൂർണരൂപം
ഹിന്ദു മുസ്‌ലിം ക്രിസ്‌ത്യൻ ദ്രുവീകരണങ്ങള്‍ ഉണ്ടാക്കാനുള്ള വിഭാഗീയ പ്രവര്‍ത്തിയില്‍ ഒരു മുഖ്യമന്ത്രി ഏര്‍പ്പെട്ടത് ആശങ്ക ഉളവാക്കുന്നതാണെന്നും ഇത്തരം പ്രസ്‌താവനകള്‍ വഴി മുഖ്യമന്ത്രി തീകൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
1977ല്‍ കൂത്ത്പറമ്പ് നിയോജക മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി പ്രഥമ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത് ബിജെപിയുടെ പരസ്യ പിന്തുണയോടു കൂടിയായിരുന്നു. ഇപ്പോള്‍ ബിജെപി നേടിയ അധിക വോട്ടുകള്‍ സമാഹരിച്ച് നല്‍കിയ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ഒന്നാം സ്‌ഥാനത്തുള്ളതും മാര്‍കിസ്‌റ്റ് പാര്‍ട്ടിയാണ്.
സംസ്‌ഥാനത്ത് നിലനില്‍ക്കുന്ന ഹിന്ദു മുസ്‌ലിം ക്രൈസ്‌തവ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ കമ്മ്യൂണിസ്ററ് പാര്‍ട്ടിക്കും പിണറായി വിജയനും കഴിയില്ലെന്ന പാഠവും തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് വ്യക്‌തമാക്കുന്നുണ്ട്. സമസ്‌തയുടെ സാന്നിധ്യമുള്ളത് കൊണ്ടാണ് കേരളത്തെ വര്‍ഗീയ വൽകരിക്കാന്‍ കഴിയാതെ പോയത്. സമസ്‌ത കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടു കാലം വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ സന്ധിയില്ലാ സമരം നടത്തിയ പ്രസ്‌ഥാനമാണ്. ജയരാജന്‍ സമസ്‌തക്കെതിരെ പ്രതികരിച്ചതില്‍ മാപ്പ് പറയണമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍, സലീം എടക്കര, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, സയ്യിദ് ബിഎസ്‌കെ തങ്ങള്‍ എടവണ്ണപ്പാറ, കെകെഎസ് ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍, സി അബ്‌ദുല്ല മൗലവി വണ്ടൂര്‍, ശാഹുല്‍ ഹമീദ് മാസ്‌റ്റർ, എംപി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്, സിഎം കുട്ടി സഖാഫി വെള്ളേരി, ഫരീദ് റഹ്‌മാനി കാളികാവ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബ്‌ദുൽ മജീദ് ദാരിമി വളരാട്, ശമീര്‍ ഫൈസി ഒടമല, അബ്‌ദുറഹ്‌മാൻ ദാരിമി മുണ്ടേരി, എം സുല്‍ഫിക്കര്‍ അരീക്കോട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, ഒകെഎം കുട്ടി ഉമരി, അബ്‌ദുൽ അസീസ് ദാരിമി മുതിരിപ്പറമ്പ്, ശറഫുദ്ദീന്‍ എടവണ്ണ, കെകെ അമാനുല്ല ദാരിമി, പികെ ലത്തീഫ് ഫൈസി മേല്‍മുറി എന്നിവർ സെക്രട്ടറിയേറ്റിൽ സംബന്ധിച്ചു.
Most Read: ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കാണില്ല; അമിതാവേശം വേണ്ടെന്ന് പ്രശാന്ത് കിഷോര്‍