ലക്‌നൗ: ഉത്തർപ്രദേശിൽ കുട്ടികളെ തട്ടിയെടുത്ത് മറിച്ച് വിൽക്കുന്ന 11 അംഗ സംഘം അറസ്‌റ്റിൽ. മാതാപിതാക്കളിൽ നിന്ന് കുട്ടികളെ തട്ടിയെടുത്ത ശേഷം ലക്ഷങ്ങൾ വാങ്ങി കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറയുന്നു.
ഏപ്രിൽ 12ന് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. 15 ദിവസം മാത്രം പ്രായമായ മകനെ തട്ടിയെടുത്തുവെന്ന് മാതാവ് ഫാത്തിമ പോലീസിൽ പരാതി നൽകുകയായിരുന്നു.
വീട്ടിലെ ഒരു മുറി വാടകക്ക് എടുക്കാനെന്ന വ്യാജേന ദമ്പതികൾ വീട്ടിൽ വന്നിരുന്നതായി ഫാത്തിമ പറയുന്നു. പിന്നീട് ഇവർ തനിക്ക് മധുരപാനീയം നൽകി. ഇത് കുടിച്ചതോടെ ബോധരഹിതയായെന്നും ബോധം വന്നപ്പോൾ കുഞ്ഞിനെ കൈക്കലാക്കി അവർ കടന്നുകളയുകയാണ് ഉണ്ടായതെന്നും ഫാത്തിമ പറഞ്ഞു.
ഫാത്തിമയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിൽ, ഒരു സ്‍ത്രീ നേതൃത്വം നൽകുന്ന ഒരു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് കുട്ടികളെ മാതാപിതാക്കളിൽ നിന്ന് തട്ടിയെടുത്ത ശേഷം കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് വൻ തുകക്ക് കൈമാറുകയാണ് ഇവരുടെ രീതിയെന്ന് മനസിലായി.
ശനിയാഴ്ച ഫാത്തിമയുടെ കുഞ്ഞിനെ മധുബൻ കോളനിയിലെ ഒരു വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തി. വീട്ടുകാരനെ ചോദ്യം ചെയ്തതോടെ കുഞ്ഞിനെ അഞ്ചരലക്ഷം രൂപക്ക് വാങ്ങിയതാണെന്നും ഡെൽഹിയിലെ സഹോദരിക്ക് വേണ്ടിയാണ് കുഞ്ഞിനെ വാങ്ങിയതെന്നും മൊഴി നൽകി.
തുടർന്ന് നടത്തിയ റെയ്ഡിൽ 11 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇവരിൽ നിന്ന് അഞ്ചുലക്ഷം രൂപ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ഒരു ഡസനോളം കുട്ടികളെ ഇവർ മോഷ്ടിച്ച് വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.