മിർസാപുർ: ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ മുസ്‌ലിം വനിതാ യുദ്ധവിമാന പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് മിർസാപുർ സ്വദേശി സാനിയ മിർസ. നാഷണൽ ഡിഫൻസ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷയാണ് സാനിയ മിർസ ജയിച്ചത്. പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ഡിസംബർ 27ന് സാനിയ പ്രവേശനം നേടും.
നാഷണൽ ഡിഫൻസ് അക്കാദമിയിലെ 400 സീറ്റുകളിലേക്കാണ് 2022ൽ പരീക്ഷ നടന്നത്. അതിൽ 19 എണ്ണം സ്‌ത്രീകൾക്കാണ്. ഇതിൽ രണ്ടു സീറ്റുകൾ വനിതാ യുദ്ധവിമാന പൈലറ്റുകൾക്ക് വേണ്ടിയാണ് സംവരണം ചെയ്‌തിരിക്കുന്നത്. ഇതിൽ ഒരെണ്ണമാണ് സാനിയ നേടിയത്.
എൻഡിഎയുടെ പരീക്ഷയിൽ 149ആം റാങ്ക് ജേതാവാണ് സാനിയ. ഇന്ത്യയുടെ ആദ്യ വനിതാ കോംപാക്‌ട് പൈലറ്റ് ആയ അവ്നി ചതുർവേദിയാണ് സാനിയയുടെ റോൾ മോഡൽ. ജസോവറിൽ തന്നെയുള്ള പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റർ കോളേജിൽ നിന്നാണ് സാനിയ പഠനം പൂർത്തിയാക്കിയത്.
ഫൈറ്റർ പൈലറ്റ് വിങ്ങിൽ രണ്ടു സീറ്റുകളാണ് വനിതകൾക്ക് ഉള്ളത്. ഇവയിലൊന്നിൽ ഇടം നേടാൻ ആദ്യ ശ്രമത്തിൽ സാനിയക്ക് സാധിച്ചിരുന്നില്ല. രണ്ടാമത്തെ ശ്രമത്തിലാണ് ഫൈറ്റർ പൈലറ്റ് സീറ്റിലേക്കുള്ള ആദ്യപടി സാനിയ കടക്കുന്നത്.
12ആം ക്‌ളാസ് യുപി സംസ്‌ഥാന ബോർഡ് പരീക്ഷയിൽ മിർസാപൂരിലെ ടോപ്പർ കൂടിയാണ് സാനിയ. പൂനെയിലെ എൻഡിഎ അക്കാദമിയിൽ നിന്ന് ഈ ഡിസംബറിൽ സാനിയ പഠനം തുടങ്ങുമെന്നാണ് റിപ്പോർട്. പരിശീലന കാലം വിജയകരമായി പൂർത്തിയാക്കിയാൽ ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ മുസ്‌ലിം വനിതാ യുദ്ധവിമാന പൈലറ്റ് എന്ന നേട്ടം സാനിയ സ്വന്തമാക്കും.
ടെലിവിഷൻ മെക്കാനിക്കാണ് സാനിയയുടെ പിതാവ് ഷാഹിദ് അലി. തനിക്ക് അവ്നി ചതുർവേദി പ്രചോദനമായത് പോലെ ഏതെങ്കിലും കാലത്ത് മറ്റുള്ളവർക്ക് താനും ഒരു പ്രചോദനം ആയാലോയെന്ന ആഗ്രഹവും സാനിയ മറച്ചുവെക്കുന്നില്ല. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടുവെന്നും, രണ്ടാം ശ്രമത്തിലാണ് സീറ്റ് നേടിയതെന്നും സാനിയ പറഞ്ഞു. ഹിന്ദി മീഡിയം സ്‌കൂളിൽ പഠിച്ച തനിക്ക് ഇത് വലിയ നേട്ടമാണെന്നും സാനിയ പറഞ്ഞു.
Most Read: മേയർ രാജിവെക്കണം; ജനുവരി ഏഴിന് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഹർത്താൽ