ബെയ്‌ജിങ്: തായ്‌വാനുമായി ഇടപാടുകള്‍ നടത്തുന്ന അമേരിക്കന്‍ ആയുധ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ചൈന. ലോക്ഹീഡ് മാര്‍ട്ടിന്‍, റെയ്‌തിയോൺ അടക്കമുള്ള കമ്പനികളെ ഉപരോധിക്കാനാണ് ചൈന നീക്കം നടത്തുന്നത്. തായ്‌വാന് ആയുധം വില്‍ക്കുന്നത് അമേരിക്ക ഉടന്‍ നിര്‍ത്തലാക്കണമെന്ന് ചൈനീസ് വിദേശകാര്യ വക്‌താവ് സാവോ ലിജിയാന്‍ ആവശ്യപ്പെട്ടു.
തായ്‌വാനുമായി ലോക്ഹീഡ് മാര്‍ട്ടിന്‍, റെയ്‌തിയോണ്‍ എന്നീ കമ്പനികള്‍ 100 കോടി ഡോളറിന്റെ മിസൈല്‍ വ്യാപാരം നടത്തിയിരുന്നു. കൂടാതെ വ്യോമാക്രമണത്തിന് ഉപയോഗിക്കുന്ന 135 മിസൈലുകള്‍ തായ്‌വാന് വില്‍പന നടത്തുന്ന കാര്യം കഴിഞ്ഞ ആഴ്‌ചയില്‍ അമേരിക്ക വെളിപ്പെടുത്തിയിരുന്നു. ഇതിനു പുറമെ, 6 എംഎസ്-110 വ്യോമനിരീക്ഷണ ഉപകരണങ്ങളും 11 എം-142 മൊബൈല്‍ ലൈറ്റ് റോക്കറ്റ് ലോഞ്ചറുകളും അമേരിക്ക തായ്‌വാന് നല്‍കുന്നുണ്ട്.
സ്വതന്ത്ര്യരാജ്യമായി മാറിയ തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാത്ത തായ്‌വാനും ചൈനയും തമ്മില്‍ അത്ര സുഖകരമല്ല കാര്യങ്ങള്‍. തായ്‌വാനെതിരെ ചൈന സൈനിക നീക്കങ്ങള്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണ് സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ തായ്‌വാന്‍ ശ്രമിക്കുന്നത്.
എന്നാല്‍ അമേരിക്കയും തായ്‌വാനും തമ്മിലുള്ള ബന്ധം ചൈന ആശങ്കയോടെയാണ് കാണുന്നത്. ഇതിനെ ചെറുക്കുന്നതിനുവേണ്ടിയാണ് അമേരിക്കന്‍ ആയുധ കമ്പനികള്‍ക്കെതിരെ ചൈന ശക്‌തമായ നടപടികള്‍ക്കൊരുങ്ങുന്നത്.
Read also: പ്രതിരോധ മേഖലയുടെ ശാക്‌തീകരണം; ബി.ഇ.സി.എ ഒപ്പ് വെച്ച് ഇന്ത്യയും അമേരിക്കയും; നിർണായക നീക്കം