കണ്ണൂര്‍ : തെരുവോര കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടി സ്വീകരിച്ചു. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം നടന്നത്. കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ പോലീസ് ഇൻസ്‌പെക്‌ടർ വിനീഷ് കുമാറിനെ കെപി നാലാം ബറ്റാലിയനിലേക്ക് തീവ്ര പരിശീലനത്തിന് അയച്ചുകൊണ്ടാണ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ തുടര്‍ന്ന് ഉത്തരവ് ഉണ്ടാകുന്നത് വരെ തീവ്ര പരിശീലനത്തില്‍ തുടരാനാണ് നിര്‍ദേശം.
കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ ടൗണിന് സമീപം റോഡ് സൈഡില്‍ പഴവര്‍ഗ്ഗങ്ങള്‍ വിറ്റിരുന്ന കച്ചവടക്കാര്‍ക്ക് നേരെയാണ് ഇൻസ്‌പെക്‌ടർ അസഭ്യവര്‍ഷം നടത്തിയത്. സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ആളുകള്‍ ഉദ്യോഗസ്‌ഥനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തളിപ്പറമ്പ ഡിവൈഎസ്‍പിക്കാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതല നല്‍കിയത്.
സംഭവത്തില്‍ സ്‌പെഷ്യൽ ബ്രാഞ്ചും, ഇന്റലിജന്‍സും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടി എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തീവ്ര പരിശീലനം നടത്താനായി ഉത്തരവിട്ടത്. കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ സമയത്ത് കച്ചവടക്കാരില്‍ ഒരാളാണ് സംഭവം പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ ഇട്ടത്. എന്നാല്‍ കച്ചവടക്കാരാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും, സമൂഹമാദ്ധ്യമങ്ങളില്‍ ഇട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തതാണെന്നുമാണ് ഇൻസ്‌പെക്‌ടർ നല്‍കിയ വിശദീകരണം.
Read also : കർഷകർ തീവ്രവാദികളല്ല; സ്‌റ്റേഡിയങ്ങൾ വിട്ടുനൽകില്ലെന്ന് സർക്കാർ; പോലീസിന് തിരിച്ചടി