ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തി കേസെടുത്ത് ഡെൽഹി പോലീസ്. പോലീസുമായുണ്ടാക്കിയ ധാരണ ലംഘിച്ച് ഡെല്‍ഹിയിൽ പ്രവേശിക്കാനും ചെങ്കോട്ട പോലുള്ള ചരിത്ര സ്‌മാരകം അക്രമിച്ച് രാജ്യത്തിന് നാണക്കേടുണ്ടാക്കാനും ആസൂത്രിത ശ്രമം നടന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് കേസെടുത്തതെന്ന് ഡെൽഹി പോലീസ് പറയുന്നു.
ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ ഗൂഢാലോചനയില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള സംഘടനകളുടെയും വ്യക്‌തികളുടെയും പങ്ക് അന്വേഷിക്കുമെന്നും പോലീസ് പറയുന്നു. ഡെല്‍ഹി പോലീസിലെ സ്‌പെഷ്യൽ സെല്ലിനാണ് അന്വേഷണച്ചുമതല. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആറ് കര്‍ഷക സംഘടനാ നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയതായാണ് റിപ്പോർട്.
അതേസമയം, ഡെൽഹി ഗാസിപുരിലെ കര്‍ഷകരുടെ സമരകേന്ദ്രം ഒഴിപ്പിക്കാന്‍ പോലീസ് നീക്കം തുടങ്ങി. സമരവേദി ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടതിന് പിന്നാലെയാണ് പോലീസ് സമരവേദിയിൽ എത്തിയത്. പോലീസ് എത്തിയതോടെ സമരവേദി കർഷകർ വളഞ്ഞു. സമരം ചെയ്യുന്ന എല്ലാ കർഷകരോടും വേദിക്ക് അരികിലേക്ക് എത്താൻ നേതാക്കൾ ആഹ്വാനം ചെയ്‌തു. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്.
കീഴടങ്ങില്ലെന്ന് കര്‍ഷകനേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ടിക്കായത്തുമായി പോലീസും ജില്ലാ മജിസ്ട്രേറ്റും ചർച്ച നടത്തി. വെടിവച്ച് കൊന്നോളൂ എന്നാലും സമരം അവസാനിപ്പിക്കില്ല. സമരവേദി ഒഴിയുകയുമില്ല. സമരം ഇവിടെ തന്നെ തുടരുമെന്നും പോലീസിനോട് വേദി വിട്ട് പോകണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു.
ആരും കീഴടങ്ങില്ലെന്നും ഏതെങ്കിലും രീതിയിലുള്ള അക്രമ സംഭവങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും രാകേഷ് ടിക്കായത്ത് പ്രതികരിച്ചു. ഇതോടെ പോലീസ് സമരവേദിയിൽ നോട്ടീസ് പതിച്ചു. ഗാസിപൂരിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.