ന്യൂഡെൽഹി: ആളുകളെ അക്രമം നടത്താൻ പ്രേരിപ്പിക്കുന്ന ടെലിവിഷൻ പരിപാടികളും വാർത്തകളും നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടല്‍ നടത്തണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണം എന്ന് നിര്‍ദേശിച്ച കോടതി പ്രകോപനത്തിന് ഇടയായേക്കാവുന്ന കാര്യങ്ങള്‍ തടയുന്നത് ക്രമസമാധാന പാലനത്തിന്‍റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി.
കൂടാതെ ഇത്തരം കാര്യങ്ങളില്‍ വേണ്ട നടപടികളെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്‌തിട്ടില്ലെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു കോടതിയുടെ പരാമര്‍ശം.
‘ഇവിടെ പ്രശ്‍നം സത്യസന്ധമായി വാര്‍ത്ത അവതരിപ്പിക്കുന്ന രീതിയല്ല, മറിച്ച് പ്രത്യേക ലക്ഷ്യത്തോടെ ആളുകളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത ചെയ്യുന്നതാണ്,’ ചീഫ് ജസ്‌റ്റിസ് എസ്‌എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.
കഴിഞ്ഞ വർഷം ഡെല്‍ഹിയില്‍ നടന്ന തബ്‍ലീഗി ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾ നല്‍കിയ വാര്‍ത്തകളെ അടിസ്‌ഥാനമാക്കി ജംഇയത്ത് ഉലമ-ഇ-ഹിന്ദ് സമർപ്പിച്ച ഹരജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പരാമര്‍ശം. തബ്‍ലീഗ് സമ്മേളനം കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയെന്ന തരത്തില്‍ ഒരു വിഭാഗം മാദ്ധ്യമങ്ങൾ വർഗീയത പരത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഹരജി.
Read Also: സോളാർ കേസ് സിബിഐക്ക് വിട്ടത് ഇരയുടെ ആവശ്യപ്രകാരം, രാഷ്‌ട്രീയ ലക്ഷ്യമില്ല; മുഖ്യമന്ത്രി