കോഴിക്കോട്: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കുറ്റിച്ചിറയിലുണ്ടായ സംഘർഷത്തിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 400 പേർക്കെതിരെയാണ് കോഴിക്കോട് ടൗൺ പോലീസ് കേസടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും സംഘർഷമുണ്ടാക്കിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കുറ്റിച്ചിറയിൽ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. കൊട്ടിക്കലാശത്തിനും റാലികൾക്കും അനുമതി നൽകിയിരുന്നെങ്കിലും പ്രവർത്തകർ ഒത്തുകൂടുകയായിരുന്നു. റാലികൾ ഒരുമിച്ചെത്തിയതോടെ ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ ഉന്തും തളളുമുണ്ടായി. പിന്നാലെ പ്രശ്‌നം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അഹലൻ റോഷന് തലക്ക് പരിക്കേറ്റു.
ഇരുപാർട്ടികളിൽ നിന്നുമായി നൂറുകണക്കിന് പ്രവർത്തകർ കൊട്ടിക്കലാശത്തിന് ഉണ്ടായിരുന്നതിനാൽ പോലീസ് ഏറെ പണിപ്പെട്ടാണ് സംഘർഷം നിയന്ത്രിച്ചത്. അരമണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്‌ഥ നിലനിന്നു. പിന്നീട് പോലീസ് ലാത്തിവീശിയാണ് രംഗം ശാന്തമാക്കിയത്. സംഘർഷത്തെ തുടർന്ന് ഇവിടത്തെ പ്രചാരണം നാലരയോടെ പോലീസ് നിർത്തിവെപ്പിച്ചിരുന്നു.
Read also: കോവിഡ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാക്‌സിൻ പരാമർശം സ്വാഭാവികം; എ വിജയരാഘവന്‍