കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ സൽമോനിയിൽ നിയമസഭാ തിരഞ്ഞെടുപ്പിനിടെ സംഘർഷം. സിപിഐഎം സ്‌ഥാനാർഥി ഉൾപ്പടെയുള്ളവർ ആക്രമിക്കപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.
അതേസമയം, ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6.30 വരെ നീളും. ബംഗാളിലെ ആദിവാസി മേഖല ഉൾപ്പെടുന്ന 5 ജില്ലകളിലെ 73 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിൽ എത്തുക.
പോളിങ് തുടങ്ങുന്നതിന് മുൻപ് ജംഗൾ മഹൽ പ്രദേശത്ത് ബസ് കത്തിച്ചത് വാർത്തയായിരുന്നു. പോളിങ് ഉദ്യോഗസ്‌ഥരെ ബൂത്തിലാക്കി മടങ്ങിയ ബസാണ് കത്തിച്ചത്. നക്‌സൽ ഭീഷണി ശക്‌തമായിരുന്ന ജംഗൾ മഹൽ പ്രദേശം നേരത്തെ ഇടതുകോട്ടയായിരുന്നു. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിക്കൊപ്പം നിന്നു. എന്നാൽ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലയിലെ 6ൽ 5 സീറ്റും ബിജെപി നേടി. കനത്ത പോരാട്ടം നടക്കുന്ന ഇവിടെ രാഷ്‌ട്രീയ സംഘർഷങ്ങളും പതിവാണ്.
Read also: എയർ ഇന്ത്യ എക്‌സ്‍പ്രസ്; യുഎഇയിൽ നിന്ന് 2 സർവീസുകൾ പുനഃരാരംഭിക്കുന്നു