ഭുവനേശ്വർ: സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് പകരം സംസ്‌ഥാന സർക്കാർ നൽകുന്ന പണവും ഭക്ഷ്യധാന്യങ്ങളും കൈക്കലാക്കുന്ന പിതാവിനെതിരെ പരാതി നൽകാൻ 10 കിലോമീറ്റർ ദൂരം നടന്ന് കളക്‌ടറുടെ അടുത്തെത്തി ആറാം ക്‌ളാസുകാരി. ഒഡിഷയിലെ കേന്ദ്രപദയിലാണ് സംഭവം. പരാതി സ്വീകരിച്ച കളക്‌ടർ സമര്‍ഥ് വെര്‍മ, വിഷയത്തിൽ ഉടനടി നടപടിയെടുക്കാനും ഭക്ഷ്യധാന്യവും പണവും അനധികൃതമായി കൈക്കലാക്കിയ പിതാവിൽ നിന്ന് പിടിച്ചെടുത്ത് തിരികെ പെണ്‍കുട്ടിക്ക് നൽകാനും ഉദ്യോഗസ്‌ഥരോട് നിര്‍ദേശിച്ചു.
ലോക്ക്ഡൗൺ ആരംഭിച്ചത് മുതലാണ് സ്‌കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് പകരം എട്ടു രൂപ വീതം നൽകാൻ സർക്കാർ തീരുമാനിച്ചത്. ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു പണം നൽകിയത്. എന്നാൽ തന്റെ പേരിൽ അക്കൗണ്ട് ഉണ്ടായിട്ടും പിതാവിന്റെ അക്കൗണ്ടിലേക്കാണ് പണം നൽകിയതെന്നും ഭക്ഷ്യധാന്യം പിതാവ് സ്‌കൂളിൽ നിന്ന് വാങ്ങിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
രണ്ട് വർഷം മുമ്പ് പെൺകുട്ടിയുടെ മാതാവ് മരിച്ചതിനെ തുടർന്ന് ഇയാൾ വേറെ വിവാഹം കഴിക്കുകയും കുട്ടിയെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്‌തിരുന്നു. അമ്മാവന്റെ കൂടെ താമസിച്ചാണ് ഇപ്പോൾ പെൺകുട്ടി പഠിക്കുന്നത്.
Kerala News: സെക്രട്ടറിയേറ്റിലെ സുരക്ഷയിൽ വലഞ്ഞ് പൊതുജനം