തിരുവനന്തപുരം: സംസ്‌ഥാനത്തെ ബാറുകളെ പോലെ തന്നെ ഇനിമുതൽ കള്ള് ഷാപ്പുകൾക്കും ക്‌ളാസിഫിക്കേഷൻ ഏർപ്പെടുത്തുന്നു. കള്ള് ഷാപ്പുകൾക്ക് സ്‌റ്റാർ പദവി നൽകാനാണ് തീരുമാനം. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. കള്ള് വ്യവസായത്തെ പ്രോൽസാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് കള്ള് ഷാപ്പുകൾക്കും ക്‌ളാസിഫിക്കേഷൻ ഏർപ്പെടുത്താനുള്ള തീരുമാനം പുതിയ മദ്യനയ കരടിൽ ഉൾപ്പെടുത്തിയത്.
ബാറുകളിലെ ക്‌ളാസിഫിക്കേഷൻ പോലെ കള്ള് ഷാപ്പുകൾക്കും ക്‌ളാസിഫിക്കേഷൻ വരും. എന്നാൽ, കള്ള് ഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്നാണ് എക്‌സൈസിന്റെ ശുപാർശ. പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമില്ലെന്നും എക്‌സൈസ് വ്യക്‌തമാക്കുന്നു. കള്ള് ഷാപ്പുകളുടെ ലേലം ഇനി ഓൺലൈൻ വഴിയാകും. നിലവിൽ കളക്‌ടർമാരുടെ സാന്നിധ്യത്തിൽ നറുക്കിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാർക്ക് നൽകുന്നത്.
കള്ള് വ്യവസായം പ്രോൽസാഹിപ്പിക്കാനായി ടോഡി ബോർഡ് രൂപീകരിക്കുന്നത് കഴിഞ്ഞ മദ്യനയത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഘട്ടങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഐടി പാർക്കുകളിലെ മദ്യവിൽപ്പന ആയിരുന്നു കഴിഞ്ഞ നയത്തിലെ പ്രധാന ശുപാർശ. പക്ഷേ, മദ്യവിൽപ്പന ആര് നടത്തുമെന്ന കാര്യത്തിലായിരുന്നു തർക്കം. ബാർ നടത്തിപ്പ് നിലവിൽ ബാറുകൾ നടത്തി പരിചയമുള്ള അബ്‌കാരികൾക്ക് തന്നെ നൽകണമെന്ന ചർച്ചയും ഉയർന്നിരുന്നു. ഒടുവിൽ, ഐടി പാർക്കിലെ ക്ളബുകൾക്ക് തന്നെ ബാർ നടത്തിപ്പിന്റെ ചുമതല നൽകാനായിരുന്നു അന്തിമ തീരുമാനം.
Most Read: ‘ഓപ്പറേഷൻ അരിക്കൊമ്പൻ’; ദൗത്യം നിർത്തിവെക്കാൻ ഹൈക്കോടതി- ഉന്നതതല യോഗം ഇന്ന്