കോട്ടയം: കൂട്ടിക്കലിലും പരിസര പ്രദേശങ്ങളിലും ഉണ്ടായത് ലഘു മേഘ വിസ്‌ഫോടനമെന്ന് പഠനം. കൊച്ചി സര്‍വകലാശാല അന്തരീക്ഷ പഠന കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഉപഗ്രഹ ചിത്രങ്ങളിലും ഇത് വ്യക്‌തമാകുന്നുണ്ട്.
ശനിയാഴ്‌ച രാവിലെയാണ് പീരുമേടിന് താഴെയുള്ള മേഖലയിൽ മേഘവിസ്‌ഫോടനം ഉണ്ടായത്. മൂന്ന് മണിക്കൂറില്‍ അതിതീവ്ര മഴയാണ് ഇവിടെ പെയ്‌തത്.
അതേസമയം കൂട്ടിക്കലിലുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം നാലായി. ഇളംകാട് സ്വദേശിയായ ഓലിക്കല്‍ ഷാലറ്റ്(29) എന്നയാളുടെ മൃതദേഹം ഇന്ന് രാവിലെയോടെ കണ്ടെത്തി.
കൂട്ടിക്കലിലെ രക്ഷാ പ്രവര്‍ത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകളാണ് നിലവില്‍ കൂട്ടിക്കലിലേക്ക് ആവശ്യപ്പെട്ടിട്ടുള്ളത്. കൂട്ടിക്കല്‍ കെജെഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്‍ഡിആര്‍എഫിന്റെ അഞ്ച് പുതിയ സംഘങ്ങളെ കൂടി പ്രദേശത്ത് വിന്യസിക്കും.
നിലവിൽ കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. ഉരുൾപൊട്ടലിൽ നാല് വീടുകൾ പൂർണമായി തകർന്നു. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Most Read: രക്ഷാ പ്രവർത്തനത്തിന് മൽസ്യ തൊഴിലാളികളും; പത്തനംതിട്ടയിൽ ഏഴു വള്ളങ്ങൾ എത്തി