കണ്ണൂർ: ഇന്ന് കണ്ണൂരിൽ എത്തുന്ന മുഖ്യമന്ത്രിക്കായി ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. തളിപ്പറമ്പിലാണ് ഇന്ന് മുഖ്യമന്ത്രി എത്തുന്നത്. സുരക്ഷക്കായി സിറ്റി, റൂറൽ പരിധിയിലെ പോലീസുകാരെയും ഉദ്യോഗസ്‌ഥരെയും മുഴുവനായി ഉപയോഗപ്പെടുത്തും. രാവിലെ ഒമ്പത് മുതൽ 12 വരെ തളിപ്പറമ്പിൽ ഗതാഗതം നിരോധിക്കും.
ചടങ്ങിൽ കറുത്ത മാസ്‌ക് അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഉത്തരമേഖലാ ഡിഐജി രാഹുൽ ആർ നായർ സുരക്ഷക്ക് മേൽനോട്ടം വഹിക്കും. സിറ്റി പോലീസ് കമ്മീഷണർ, റൂറൽ എസ്‌പി എന്നിവരുടെ നേതൃത്വത്തിൽ 5 ഡിവൈഎസ്‌പിമാർ, 15 ഇൻസ്‌പെക്‌ടർമാർ, 45 എസ്ഐമാർ എന്നിവർ നേത്യത്വം നൽകും.
മുഖ്യമന്ത്രി കടന്നുപോകുന്ന സമയം ഇടറോഡുകളും അടച്ചേക്കും. തളിപ്പറമ്പ്- ശ്രീകണ്‌ഠാപുരം സംസ്‌ഥാന പാതയിലെ കരിമ്പം ഇടിസിയിലെ കില ക്യാംപസിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃപഠന കേന്ദ്രത്തിന്റെ ഉൽഘാടനവും ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് പോളിസി ആൻഡ് ലീഡർഷിപ്പിന്റെ ശിലാസ്‌ഥാപനവും നിർവഹിക്കാനാണ് മുഖ്യമന്ത്രി ഇന്ന് പത്തരക്ക് തളിപ്പറമ്പിൽ എത്തുന്നത്.
പ്രതിപക്ഷ സംഘടനകളിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെ ഉള്ളവർ പരിപാടിയിൽ പങ്കെടുക്കരുതെന്ന് കാണിച്ച് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, പിണറായി വിജയനെതിരെ രാത്രിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയിലാണ് പ്രതിഷേധം ഉണ്ടായത്. ഇവിടെ വെച്ച് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
Most Read: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഇന്ന് മുതൽ റിലേ നിരാഹാര സമരം