കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. തന്റെ പേരിൽ ഒരു പുതിയ കേസ് കൂടി പോലീസ് രജിസ്‌റ്റർ ചെയ്‌തെന്ന് പറഞ്ഞ സ്വപ്‌ന, എത്ര കേസുകൾ എടുത്താലും അതിനെയെല്ലാം നേരിടുമെന്നും വ്യക്‌തമാക്കി.
തന്നെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ മൊഴി പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായും ഭാര്യയുമായും പലവട്ടം താൻ സംസാരിച്ചിട്ടുണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി.
“കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഈ മൊഴിയിൽ നിന്നും താൻ പിൻമാറണമെങ്കിൽ തന്നെ കൊല്ലണം. ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തന്റെ അടുത്തേക്ക് പറഞ്ഞയച്ചത്. മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ വച്ച് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ട്. 164 മൊഴി പരാതിക്കാരൻ എങ്ങനെ അറിഞ്ഞു എന്നറിയില്ല,”- സ്വപ്‌ന മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സ്വർണക്കടത്ത് കേസിലെ പ്രതിപക്ഷ ആരോപണത്തിൽ രാഷ്‌ട്രീയ പ്രതിരോധത്തിന് ഒരുങ്ങുകയാണ് എൽഡിഎഫ്. ഈ മാസം 21 മുതൽ ജില്ലകളിൽ റാലിയും പൊതുയോഗവും നടത്തും. ഇന്നു നടന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. സ്വപ്‍ന സുരേഷിന്റെ ആരോപണങ്ങളെയും പ്രതിപക്ഷ പ്രക്ഷോഭത്തേയും പ്രതിരോധിക്കുകയാണ് ലക്ഷ്യം.
Most Read: വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ 27 വരെ റിമാൻഡിൽ