തിരുവനന്തപുരം: സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്‌ക്ക് എടുക്കാതെയാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാതിപത്യ മുന്നണിക്ക് തിളക്കമുള്ള വിജയം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ തിരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽഡിഎഫിനൊപ്പം അണിനിരന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ഇനിയുള്ള നാളുകളിൽ വികസന- ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്‌തമായി മുന്നോട്ടുകൊണ്ടു പോകുന്നതിന് ഊർജം നൽകുന്നതാണ് ഈ വിധിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാതരം വർഗീയതക്കും എതിരായ മതനിരപേക്ഷ വോട്ടാണ് എൽഡിഎഫിന് ലഭിച്ചത്. വർഗീയതയെ തുറന്നുകാട്ടി മതനിരപേക്ഷ രാഷ്‌ട്രീയം വിട്ടുവീഴ്‌ചയില്ലാതെ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന ഒരു സന്ദേശം. ഭരണവിരുദ്ധ വികാരം എന്ന പ്രചാരണം ലവലേശം പോലും ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നും വിവാദ- നുണ പ്രചാരകരെ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തിട്ടില്ല എന്നും തിരഞ്ഞെടുപ്പ് ഫലം വ്യക്‌തമാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
വർഗീയ ശക്‌തികളെ കൂട്ടുപിടിച്ച് പാലക്കാട് നിലനിർത്താൻ യുഡിഎഫിന് കഴിഞ്ഞെങ്കിലും എൽഡിഎഫ് സ്‌ഥാനാർഥിയുടെ വോട്ടുകൾ നേരത്തേയുള്ളതിൽ നിന്നും കൂടുകയാണുണ്ടായത്. ചില താൽക്കാലിക നേട്ടങ്ങൾ ഉണ്ടാക്കുന്നതൊഴിച്ച് ബിജെപിക്ക് കേരളത്തിൽ ശാശ്വതമായ ചലനം ഉണ്ടാക്കാൻ സാധിക്കില്ലെന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയിച്ചത് ചൂണ്ടിക്കാട്ടി അവർ മുഴക്കിയ അവകാശ വാദങ്ങൾ ജനങ്ങൾ തിരസ്‌കരിച്ചതിലൂടെ വ്യക്‌തമാകുന്നതെന്നും എൽഡിഎഫിന് വോട്ട് ചെയ്‌ത മുഴുവൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!