തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് ആർജിച്ചതായി അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിന്റെ കേന്ദ്രം കേരള തീരത്ത് നിന്നും വടക്ക് ഭാഗത്തേക്ക് മാറിയെങ്കിലും കേരളത്തിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുകയാണ്. അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ ചുഴലിക്കാറ്റിന്റെ പ്രഭാവമുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് വ്യാപക മഴ തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടങ്ങളുണ്ടായി. കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം 2 ദിവസത്തിനുള്ളിൽ കേരളത്തിൽ ആകെ രേഖപ്പെടുത്തിയത് 145.5 മില്ലിമീറ്ററാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ കാലവർഷം ശക്‌തമാകുകയും വെള്ളപ്പൊക്കത്തിന് സാധ്യതയും വന്നാൽ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണമനസോടെ സ്വീകരിക്കാൻ എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ക്യാമ്പിലേക്ക് മാറിയാൽ കോവിഡ് പകരുമെന്ന ആശങ്ക കാരണം ക്യാമ്പിലേക്ക് പോകാതിരിക്കരുത്. ഡിസാസ്‌റ്റർ മാനേജ്മെന്റ് അതോറിറ്റി സുരക്ഷിതമായി ക്യാമ്പുകൾ നടത്താൻ വേണ്ട മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.
Read also: സമരം കടുപ്പിച്ച് കർഷകർ; മെയ് 26ന് കരിദിനം