തിരുവനന്തപുരം: മലയാളികൾക്ക് ഓണസമ്മാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാം വർഷത്തിലേക്ക് കടന്ന സർക്കാർ അടുത്ത നൂറു ദിവസങ്ങൾക്കുള്ളിൽ നൂറു പദ്ധതികൾ നാടിനു സമർപ്പിക്കുമെന്നാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഉത്രാട ദിനത്തിൽ പതിവ് വാർത്താസമ്മേളനം നേരത്തെയായിരുന്നു. കോവിഡിനെ പ്രതിരോധിച്ചാണ് നാം ജീവിതം മുന്നോട്ടു കൊണ്ടു പോവുന്നതെന്നും സാമൂഹ്യമായും സാമ്പത്തികമായും പകർച്ചവ്യാധി വലിയ തകർച്ച സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത 4 മാസത്തേക്ക് കൂടി ഭക്ഷ്യകിറ്റ് റേഷൻ കട വഴി വിതരണം ചെയ്യും. നിലവിൽ 88 ലക്ഷം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. ക്ഷേമ പെൻഷൻ തുക 100 രൂപ വർദ്ധിപ്പിച്ചു. യുഡിഎഫ് ഭരണമൊഴിയുമ്പോൾ 35 ലക്ഷം പേർക്ക് 600 രൂപ നിരക്കിലായിരുന്നു പെൻഷൻ നൽകിയിരുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 58 ലക്ഷം പേരിലേക്ക് പെൻഷൻ എത്തിച്ചു. 1400 രൂപയായിരിക്കും പുതുക്കിയ പെൻഷൻ. മാസം തോറും പെൻഷൻ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
വരുന്ന 100 ദിവസങ്ങൾക്കുള്ളിൽ 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യും. കൂടുതൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുകയാണ് ലക്ഷ്യം. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങൾ, 9 സ്കാനിംഗ് സെന്ററുകൾ, 3 പുതിയ കാത്ത് ലാബുകൾ, 2 ആധുനിക കാൻസർ ചികിത്സ സംവിധാനങ്ങൾ എന്നിവ ഒരുക്കും.
അടുത്ത വർഷം ജനുവരിയോടെ സ്കൂളുകൾ തുറക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 250 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉടൻ നടക്കും. കിഫ്‌ബി വഴിയാണ് ഇതിനുള്ള ഫണ്ട് വകയിരുത്തിയത്. 45,000 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കിമാറ്റി. എല്ലാ എൽപി സ്കൂളുകളും ഹൈടെക് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ്. കെഎസ്എഫ്ഇയുടേയും കുടുംബശ്രീയുടേയും ആഭിമുഖ്യത്തിൽ അഞ്ചുലക്ഷം കുട്ടികൾക്ക് ലാപ്ടോപുകൾ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി നൂറു ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും.
ഈ സർക്കാർ നാലു വർഷം കൊണ്ട് 1,41,615 പേർക്ക് തൊഴിൽ നൽകി. പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴികെയുള്ള കണക്കാണിത്. 100 ദിവസത്തിനുള്ളിൽ കോളേജ്, സ്കൂൾ തലങ്ങളിലായി 1000 പുതിയ തസ്തികകൾ സൃഷ്ടിക്കും. പുതിയ 15000 സംരംഭങ്ങളിലൂടെ 50,000 പേർക്ക് കാർഷികേതര മേഖലയിൽ തൊഴിൽ നൽകും. സഹകരണ ബാങ്കുകൾ, കെഎഫ്സി, കുടുംബശ്രീ, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ മുഖേനയായിരിക്കും പദ്ധതിയുടെ നടത്തിപ്പ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 961 കോടി രൂപ മുടക്കി 5000 ഗ്രാമീണ റോഡുകളും റീബിൽഡ് കേരളയുടെ ഭാഗമായി 392 കോടിയുടെ റോഡുകളും ഭരണാനുമതി നൽകി. ഇവയുടെ ജോലി ഉടൻ ആരംഭിക്കും. സുഭിക്ഷ കേരളം പദ്ധതി മുഖേന കേരളത്തിലെ പച്ചക്കറി കൃഷി വൻ കുതിച്ചു ചാട്ടം നടത്തി. രണ്ടാം കുട്ടനാട് പാക്കേജ് ഉടൻ പ്രാവർത്തികമാക്കും.