തിരുവനന്തപുരം: കേന്ദ്രമന്ത്രി അമിത് ഷായുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതിന് പകരം മുഖ്യമന്ത്രി മറുചോദ്യങ്ങൾ ഉന്നയിക്കുകയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ സുരേന്ദ്രൻ ആരോപിച്ചു. അമിത് ഷായുടെ ചോദ്യങ്ങൾ കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങളാണ്. കടത്തിയ സ്വർണം ആർക്കാണ് നൽകിയതെന്ന് അറിയാവുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഗൾഫിൽ നിന്ന് എത്തിച്ച സ്വർണം ഇവിടെ വിറ്റ് ഡോളറാക്കി വിദേശത്തേക്ക് കടത്തുകയാണ് ചെയ്‌തത്. ഉയർന്ന് വന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുകയാണ് വേണ്ടത്. കേസിൽ കേന്ദ്ര സഹമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ ചർമബലം അംഗീകരിച്ചേ മതിയാകൂ.
ഇഡി ഉദ്യോഗസ്ഥർ സ്വപ്‌നയെ നിർബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ പേര് പറയിച്ചതെന്നാണ് പൊലീസ് ഉദ്യോഗസ്‌ഥയുടെ മൊഴി. അത് മുഖ്യമന്ത്രിയുടെ പൊലീസ് അല്ലേ. വനിത പൊലീസിനെ കൊണ്ട് മുഖ്യമന്ത്രി മൊഴി നൽകിച്ച് പിആർ പ്രവർത്തനമാണ്.
ഭീഷണി ബിജെപി മുൻപും കണ്ടിട്ടുണ്ട്. പിണറായി വിജയൻ എങ്ങനെയാണോ പോകാൻ ആഗ്രഹിക്കുന്നത് അതേ രീതിയിൽ തന്നെ നമ്മളും മുന്നോട്ട് പോകും. പിണറായി വിജയൻ കള്ളം പ്രചരിപ്പിക്കുന്നു. ഇപ്പോൾ വനിതാ പൊലീസിനെ കൊണ്ട് മൊഴി നൽകിച്ചതും അവർ തന്നെയാണ്. മാർക്‌സിസ്‌റ്റ് പാർട്ടിയുടെ അപചയത്തിന്റെ തെളിവ് പൊന്നാനിയിൽ ഇന്ന് കണ്ടുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
Read Also: ‘മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സ്വപ്‌നയെ നിർബന്ധിച്ചു’; സിപിഓയുടെ മൊഴി