കണ്ണൂര്‍: സ്വന്തം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി. ഇന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും മണ്ഡലത്തിലെ പ്രമുഖർക്കൊപ്പമിരുന്ന് മാനിഫെസ്‌റ്റോ ചർച്ചയും പിണറായി നടത്തി. നാളെ മുതൽ ആറ് ദിവസം മണ്ഡലത്തിലാകെ പര്യടനവും മുഖ്യമന്ത്രി നടത്തും.
ഇന്ന് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി യോഗം ചേർന്നു. ഇനിയങ്ങോട്ടുള്ള പ്രചാരണ പ്രവർത്തനത്തിന്റെ രൂപരേഖയുണ്ടാക്കി. മണ്ഡലത്തിലെ പൗര പ്രമുഖരെ ഒപ്പമിരുത്തി അഞ്ച് വർഷം നടപ്പാക്കിയ കാര്യങ്ങളും വരാനിരിക്കുന്ന കാലത്തേക്കുള്ള മാനിഫെസ്‌റ്റോ ചർച്ചയും സംഘടിപ്പിച്ചു.
മൂന്ന് മുതൽ അഞ്ച് ബൂത്തികളിലുള്ളവരെ ഒരുമിച്ചിരുത്തിയാകും വോട്ടു ചോദിക്കൽ. ഈ ദിവസങ്ങളിൽ കാനം രാജേന്ദ്രൻ, ഇപി ജയരാജൻ ഉൾപ്പെടെ എൽഡിഎഫിലെ പ്രമുഖ നേതാക്കളും മുഖ്യമന്ത്രിക്കായി പ്രചാരണത്തിനുണ്ടാകും.
എതിരാളികൾ ആരെന്നറിയും മുൻപുള്ള മുഖ്യമന്ത്രിയുടെ പ്രചാരണ തുടക്കം, കഴിഞ്ഞ തവണത്തെ 36905 ലീഡുയർത്തി വൻ വിജയം നേടാനുള്ള ഒരുക്കത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിക്കെതിരെ ആരെ ഇറക്കണം എന്നതിൽ ബിജെപിയും യുഡിഎഫും തിരക്ക് പിടിച്ച ചർച്ചകളിലാണ്. യുഡിഎഫിൽ ഡിസിസി ജനറൽ സെക്രട്ടറി രഘുനാഥിന്റെ പേര് സജീവമായി കേൾക്കുന്നുമുണ്ട്.
Read Also: ചെയ്യാത്ത കാര്യത്തിൽ അഭിപ്രായമില്ല; മെഗാസ്‌റ്റാർ മമ്മൂട്ടി