ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന്റെ കീഴിലുള്ള 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് മുഖ്യമന്ത്രി. ആരാധനാലയങ്ങൾ, വിദ്യാഭാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ 500 മീറ്റർ ദൂരപരിധിയിലുള്ള മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടാനാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കകം ഒഴിഞ്ഞുപോകണമെന്ന് ഉടമകളോട് സർക്കാർ ആവശ്യപ്പെടും. സാമൂഹിക ക്ഷേമത്തിനും പൊതുജനങ്ങളുടെ താൽപര്യങ്ങൾക്കും മുൻഗണന നൽകുമെന്ന മുഖ്യമന്ത്രി വിജയ്യുടെ വാഗ്ദാനങ്ങൾക്കിടയാണ് ഈ നീക്കം.
നിലവിൽ 4765 സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ മദ്യശാലകളാണ് സംസ്ഥാനത്ത് ഉള്ളത്. അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയ 717 മദ്യശാലകളിൽ 276 എണ്ണം ആരാധനാലയങ്ങളുടെ പരിസരത്ത് സ്ഥിതി ചെയ്യുന്നവയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം 186ഉം ബസ് സ്റ്റാൻഡുകൾക്ക് സമീപം 255 മദ്യശാലകളുമാണ് ഉള്ളത്.
പൊതുയിടങ്ങളിലും വിദ്യാർഥികൾക്കിടയിലും മദ്യപാനം മൂലമുള്ള അതിക്രമങ്ങളും ക്രിമിനൽ കേസുകളും കുറയ്ക്കാൻ ഒരുപരിധിവരെ ഈ നീക്കം പ്രയോജനപ്പെടുമെന്ന വിശ്വാസത്തിലാണ് സർക്കാർ. മേയ് പത്ത് ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള വിജയ്യുടെ ആദ്യത്തെ ഔദ്യോഗിക ഉത്തരവുകളിൽ ഒന്നാണിത്.
അഴിമതി നിർമാർജനം, സ്ത്രീ സുരക്ഷ, വിദ്യാഭ്യാസ പദ്ധതികളിൽ വിപ്ളവകരമായ മാറ്റങ്ങൾ എന്നിവ സംബന്ധിച്ച ഉറപ്പുകൾ വിജയ് വാഗ്ദാനം ചെയ്തിരുന്നു. അധികാരമേറ്റ അന്നുതന്നെ ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകാനുള്ള ഫയലിലാണ് മുഖ്യമന്ത്രി ആദ്യം ഒപ്പിട്ടത്.
പിന്നീട്, ലഹരിമരുന്ന് തടയാനും സ്ത്രീകളുടെ സുരക്ഷയ്ക്കുമായി ഒരു പ്രത്യേക സേന രൂപീകരിക്കുന്നതിനുള്ള ഉത്തരവിനും അദ്ദേഹം അംഗീകാരം നൽകിയിരുന്നു. മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ഊന്നൽ നൽകിക്കൊണ്ടുള്ള ഭരണമായിരിക്കും ടിവികെയുടേതെന്നും തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ലെന്നും വിജയ് വ്യക്തമാക്കിയിരുന്നു.
Most Read| കാരാകുറുശ്ശിയിൽ വീട്ടുപറമ്പിൽ നിന്ന് ലഭിച്ച നിലമാങ്ങ കൗതുകമാകുന്നു





































