കോഴിക്കോട്: വടകരയിലെ ‘കോലീബി’ സഖ്യത്തെ എതിരിട്ട് ജയിച്ചുകയറിയ അനുഭവം പറഞ്ഞ് മുന്‍ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെപി ഉണ്ണികൃഷ്‌ണൻ. രാജീവ് ഗാന്ധിയെ വരെ അറിയിച്ചാണ് ബിജെപിയും മുസ്‌ലിം ലീഗുമായി ചേര്‍ന്നുള്ള പരീക്ഷണത്തിന് കെ കരുണാകരന്‍ അരങ്ങൊരുക്കിയത്. അഞ്ച് വട്ടം ജയിച്ച തന്നെ പാർലമെന്റിലെത്താൻ അനുവദിക്കാതിരിക്കുക ആയിരുന്നു ലക്ഷ്യം.
എന്നാൽ അത് പ്രാദേശിക ധാരണ മാത്രമായിരുന്നുവെന്ന ബിജെപിയുടെ വാദം അദ്ദേഹം തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബിജെപി എല്ലാവരും പിന്തുണച്ച് എം രത്‌നസിംഗിനെ വടകരയില്‍ മൽസരത്തിന് ഇറക്കുകയായിരുന്നു. ബിജെപിക്ക് അതൊരു പരീക്ഷണമായിരുന്നു. എന്നാൽ കോൺഗ്രസിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു.
1971 മുതല്‍ തുടരെ അഞ്ചുതവണ ജയിച്ച് മണ്ഡലം കുത്തകയാക്കിയ കെപി ഉണ്ണിക്കൃഷ്‌ണനെ തോൽപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. 17000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് താൻ അന്ന് ജയിച്ചത്.
പിന്നീടാണ് രാജീവ് ഗാന്ധി ഉൾപ്പടെ അറിഞ്ഞിട്ടാണ് സംഭവങ്ങൾ നടന്നതെന്ന് മനസിലാക്കിയത്. ഒ രാജഗോപാല്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ തുറന്നുപറയുന്നത് പോലെ വെറും പ്രാദേശിക ധാരണയയായിരുന്നില്ല അത്, കെപി ഉണ്ണികൃഷ്‌ണൻ ചൂണ്ടിക്കാട്ടി.
Read Also: ഉമ്മൻ ചാണ്ടിയുടേത് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; കെബി ഗണേഷ് കുമാർ