കൊല്ലം: അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേതെന്ന് കെബി ഗണേഷ് കുമാർ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ചെന്ന തന്നെ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അപമാനിച്ചെന്നും കെബി ഗണേഷ് കുമാർ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തനിക്കെതിരേ ഉയരുന്ന ആരോപണങ്ങൾ മാദ്ധ്യമങ്ങളിൽ നിറയുന്നതിനായി ചിലർ മനപൂർവം ഉന്നയിക്കുന്നതാണെന്നും ഗണേഷ് കുമാർ ആരോപിച്ചു. 2001ൽ രാഷ്‌ട്രീയത്തിൽ വന്നയാളാണ് താൻ. നാളിതുവരെ ആരെയെങ്കിലും ദ്രോഹിച്ചതായി ഒരാളും പറയില്ല. പക്ഷേ മാദ്ധ്യമങ്ങളിൽ തനിക്കെതിരെ ആരോപണങ്ങൾ ഉയരുന്നുണ്ട്. പലതിലും അന്വേഷണം നടത്തി സത്യമല്ലെന്ന് ബോധ്യപ്പെട്ടിട്ടും പിന്നെയും എന്തിന് വേട്ടയാടുന്നുവെന്ന് മനസിലാകുന്നില്ല, ഗണേഷ് കുമാർ ചൂണ്ടികാണിച്ചു.
ഒരിക്കലും പ്രശസ്‌തി കിട്ടാത്ത ചില ആളുകളുണ്ട് അവർക്ക് വാർത്താ മാധ്യമങ്ങളിൽ നിറയുവാനും പ്രശസ്‌തി കിട്ടാനുമായി മനപൂർവം നടത്തുന്നതാണ് ഇത്തരം ആരോപണങ്ങൾ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വികസന വിഷയങ്ങൾ ചർച്ച ചെയ്യാൻ പോയപ്പോൾ പ്രശ്‌നം കേൾക്കാൻ പോലും ഇബ്രാഹിം കുഞ്ഞ് തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു
ഒരു വർഷത്തിന് ശേഷം പരിഗണിക്കാമെന്നായിരുന്നു പ്രതികരണം. അപമാനത്തിനുള്ള കാരണം അന്വേഷിച്ചപ്പോൾ പാലാരിവട്ടം പാലം അടക്കം ഒട്ടേറെ അഴിമതിയുടെ വിവരങ്ങൾ ലഭിച്ചു. അഴിമതിയുടെ രേഖകൾ കൈവശമുണ്ട്. ഇക്കാര്യങ്ങൾ ഉമ്മൻ ചാണ്ടിയെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. എല്ലാക്കാലത്തും ഉമ്മൻചാണ്ടി അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുളളത് ഗണേഷ് കുമാർ പറഞ്ഞു.
Read Also: റിപ്പബ്ളിക് ദിനത്തിലെ സംഘർഷം കേന്ദ്രത്തിന്റെ ആസൂത്രണം; കർഷക നേതാവ്