ന്യൂഡെൽഹി: ജനുവരി 26 റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങൾ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്‌തതാണെന്ന് ആരോപിച്ച് ഭാരതീയ കിസാൻ യൂണിയൻ ചെയർമാൻ നരേഷ് ടിക്കായത്ത്. പുവായയിൽ നടന്ന മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ ആണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
“ബിജെപി സർക്കാർ തന്നെ ഡെൽഹിയിലെ അക്രമങ്ങൾക്ക് രൂപം നൽകി, കർഷകരെ അപമാനിച്ചു. കർഷകരുടെ ഏറ്റവും വലിയ ശത്രുവാണ് ബിജെപി സർക്കാർ. എല്ലാ കർഷകരും ഒന്നിക്കാൻ ഇനിയും സമയമുണ്ട്, അല്ലാത്തപക്ഷം അവർ നാശത്തിന്റെ വക്കിലെത്തും”- നരേഷ് ടിക്കായത്ത് പറഞ്ഞു.
ജനുവരി 26ന് കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ഡെൽഹിയിൽ സംഭവിച്ചതെല്ലാം സർക്കാറിന്റെ പദ്ധതിയാണെന്നും പ്രതികൾ സർക്കാരിലെ അംഗങ്ങൾ ആണെന്നും അദ്ദേഹം ആരോപിച്ചു. കർഷകരെ തീവ്രവാദികൾ, ഖാലിസ്‌ഥാനികൾ, തുക്ഡെ-തുക്ഡെ സംഘത്തിലെ അംഗങ്ങൾ, പരാന്നഭോജികൾ എന്നിങ്ങനെ വിളിക്കുന്നു. എന്നാൽ ഞങ്ങൾ സർക്കാരിന്റെ നയങ്ങളെ എതിർക്കുക മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
കർഷകരെ വഞ്ചിക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും എല്ലാ ചർച്ചകളും സംയുക്‌ത കിസാൻ മോർച്ചയുമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, ഓരോ കർഷക കുടുംബത്തിൽ നിന്നും ഒരാൾ പ്രതിഷേധ ഭൂമിയായ ഗാസിപൂർ അതിർത്തിയിലേക്ക് പോകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീരാമന്റെ പേരിൽ പശ്‌ചിമ ബംഗാളിൽ ബിജെപി വോട്ട് തേടുന്നുവെന്ന് ടിക്കായത്ത് ആരോപിച്ചു. “ഗുജറാത്തിലും മധ്യപ്രദേശിലും ഈ തന്ത്രം ഫലപ്രദമായി, പക്ഷേ ഭാവിയിൽ ഇത് നടക്കില്ല, കാരണം ശ്രീരാമൻ ഞങ്ങളുടെ വംശത്തിൽ നിന്നുള്ളയാളാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ശബരിമല തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; യുഡിഎഫിന് വിജയം ഉറപ്പ്; ആന്റോ ആന്റണി