തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന കരാറിനെതിരെ നാളെ നടത്തുന്ന തീരദേശ ഹർത്താലിനെ ചൊല്ലി മൽസ്യമേഖല സംരക്ഷണ സമിതിയിൽ ഭിന്നത. സർക്കാർ കരാർ റദ്ദാക്കിയ സാഹചര്യത്തിൽ മൂന്ന് സംഘടനകൾ ഹർത്താലിൽ നിന്ന് പിൻമാറി. അതേസമയം, കരാറിൽ നിന്ന് സർക്കാർ പൂർണമായി പിൻമാറാത്തതിനാൽ ഹർത്താൽ നടത്തുക തന്നെ ചെയ്യുമെന്നാണ് മൽസ്യമേഖല സംരക്ഷണ സമിതിയുടെ നിലപാട്.
ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസിക്ക് അനുമതി നൽകാനുള്ള സർക്കാർ നീക്കത്തിന് എതിരെയാണ് സമിതി ഹർത്താൽ ആഹ്വാനം ചെയ്‌തത്. ഇഎംസിസി- കെഎസ്ഐഡിസി ധാരണാപത്രം സംസ്‌ഥാന സര്‍ക്കാര്‍ റദ്ദാക്കിയെന്ന് പറയുമ്പോഴും ഇതിന്റെ ഔദ്യോഗിക രേഖകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കൂടാതെ, അനുബന്ധ കരാറുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി മുന്നോട്ട് പോകാൻ സമിതി തീരുമാനിച്ചത്.
കേരള സ്വതത്ര മൽസ്യത്തൊഴിലാളി ഫെഡറേഷൻ, കേരള മൽസ്യത്തൊഴിലാളി ഐക്യവേദി, കെയുടിസി എന്നീ സംഘടനകളാണ് ഹർത്താലിൽ നിന്ന് പിൻമാറിയത്. അതേസമയം, ഹർത്താലിന് പൂർണ പിന്തുണ നൽകുന്നതായി ബോട്ട് ഉടമകൾ അറിയിച്ചു. നീലേശ്വരം മുതൽ കൊല്ലം വരെയുള്ള തീരദേശ മേഖലയെ ഹർത്താൽ ബാധിക്കും.
Also Read: സ്‌പെഷ്യൽ മാര്യേജ് ആക്‌ട്; 30 ദിവസത്തെ നോട്ടീസ് കാലാവധിയിൽ ഇളവില്ല