തിരുവനന്തപുരം: സംസ്‌ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. വറുതിയുടെ കാലം കഴിഞ്ഞു പ്രതീക്ഷയുടെ പുലരിയിലേക്ക് പോകാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് മൽസ്യത്തൊഴിലാളികൾ. എന്നാൽ, മഴ കുറഞ്ഞത് മൂലം മൽസ്യ ലഭ്യത കുറയുമെന്ന ആശങ്കയും ഇവർക്കുണ്ട്. നീണ്ട 52 ദിവസത്തെ വറുതി കാലത്തിന് ശേഷമാണ് പുതിയ വലകൾ സജ്‌ജമാക്കിയും പഴയ വലകൾ നന്നാക്കിയും മൽസ്യത്തൊഴിലാളികൾ ഇന്ന് രാത്രി കടലിലിറങ്ങുന്നത്.
മിക്കയിടങ്ങളിലും ബോട്ടുകളിൽ ഐസുകൾ കയറ്റി തുടങ്ങി. രജിസ്ട്രേഷൻ, ലൈസൻസ് നടപടികളും പൂർത്തീകരിച്ചാണ് ബോട്ടുകൾ മൽസ്യബന്ധനത്തിന് ഇറങ്ങുന്നത്. ഇന്ന് അർധരാത്രി മീൻ പിടിക്കാനിറങ്ങുന്ന ബോട്ടുകളിൽ ആദ്യ സംഘം നാളെ ഉച്ചയോടെ തിരിച്ചെത്തും. ജൂൺ ഒമ്പതിന് അർധരാത്രി മുതലാണ് സംസ്‌ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നത്.
നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നെങ്കിലും കാര്യമായ പ്രശ്‌നങ്ങൾ എവിടെയും റിപ്പോർട് ചെയ്‌തില്ലെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു. അതേസമയം, ട്രോളിങ് കാലത്ത് സംസ്‌ഥാനത്തെ മൽസ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കിട്ടിയെങ്കിലും 4500 രൂപയുടെ സമ്പാദ്യ ആശ്വാസ പദ്ധതി കിട്ടാത്തതിൽ മൽസ്യത്തൊഴിലാളികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
Most Read| ആലുവ കൊലപാതകം; പ്രതിയുടെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും