ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരി ചാന്ദ്നിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കസ്‌റ്റഡി അപേക്ഷ എറണാകുളം പോക്‌സോ കോടതി ഇന്ന് പരിഗണിക്കും. നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന പ്രതി അസ്‌ഫാക് ആലത്തെ ഏഴ് ദിവസത്തെ കസ്‌റ്റഡിയിൽ വേണമെന്നാണ് പോലീസിന്റെ ആവശ്യം.
പ്രതി കൊടും ക്രിമിനൽ ആണെന്നും അതിക്രൂരമായാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും കോടതിയിൽ സമർപ്പിച്ച കസ്‌റ്റഡി അപേക്ഷയിൽ പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്. പറക്കമുറ്റാത്ത കുഞ്ഞിനെ പിച്ചിച്ചീന്തിയ കൊടും ക്രിമിനലിനെപ്പറ്റി വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് പോലീസിന്റെ ആവശ്യം. ഇത്തരമൊരു കൊലപാതകം ആദ്യത്തേതാണോ, മുമ്പ് സമാന കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്‌തമായ പരിശോധന വേണമെന്നാണ് പോലീസ് മുന്നോട്ട് വെക്കുന്ന ആവശ്യം.
പ്രതി ബീഹാർ സ്വദേശിയെന്നാണ് പറയുന്നതെങ്കിലും ഇക്കാര്യത്തിലും വിശദമായ പരിശോധന വേണമെന്നും പോലീസ് ആവശ്യപ്പെടുന്നു. പ്രതിയെ ഇന്ന് തന്നെ കസ്‌റ്റഡിയിൽ വാങ്ങി തുടർ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. കേസിൽ വിശദമായ അന്വേഷണത്തിന് ഒരു വിഭാഗം അന്വേഷണ സംഘം ബിഹാറിലേക്ക് പുറപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ സാക്ഷികളെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും ഡിഐജി ശ്രീനിവാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതിനിടെ, പ്രതിയായ അസ്‌ഫാക് ആലത്തെ ഇന്നലെ ഉച്ചയോടെ റിമാൻഡ് ചെയ്‌തിരുന്നു. ആലുവ സബ് ജയിലിലാണ് പ്രതിയിപ്പോൾ ഉള്ളത്. ചാന്ദ്നിയെ പ്രതി കൊലപ്പെടുത്തിയത് ബലാൽസംഗത്തിനിടെയെന്നാണ് റിമാൻഡ് റിപ്പോർട്. പ്രതി കുട്ടിയെ ഉപദ്രവിക്കുമ്പോൾ കുട്ടി നിലവിളിച്ചെന്നും ഈ സമയത്ത് വായ മൂടിപിടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ശേഷം കുഞ്ഞിന്റെ മേൽവസ്‌ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയും ആയിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
അതേസമയം, സംഭവത്തിൽ പരസ്‌പരം പഴിചാരി രാഷ്‌ട്രീയ പാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ചു വിവിധ പാർട്ടികളുടെ മാർച്ചുകൾ ഇന്ന് നടക്കും. പോലീസ് അനാസ്‌ഥക്കെതിരെ കോൺഗ്രസ് പോലീസ് സ്‌റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചപ്പോൾ, കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വീഴ്‌ച ആരോപിച്ചാണ് ഇടതുമുന്നണിയുടെ നഗരസഭയിലേക്കുള്ള മാർച്ച്. അതിനിടെ പ്രതിഷേധവുമായി ബിജെപിയും എസ്‌പി ഓഫീസിലേക്ക് ഇന്ന് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധി; പ്രഖ്യാപനവുമായി സിക്കിം മുഖ്യമന്ത്രി