തിരുവനന്തപുരം: ആലുവയിൽ അഞ്ചു വയസുകാരിയെ അതിഥി തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി നിയമനിർമാണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കേന്ദ്ര കുടിയേറ്റ വ്യവസ്‌ഥകൾ തൊടാതെയായിരിക്കും നിയമനിർമാണം. കൃത്യമായ കണക്കുകൾ ശേഖരിക്കുന്നതിൽ ഇപ്പോഴും തടസങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓണത്തിന് മുമ്പ് അതിഥി ആപ് പ്രവർത്തനം തുടങ്ങും. ക്യാമ്പുകൾ സന്ദർശിച്ചു ഓരോ തൊഴിലാളിയുടെയും വിവരങ്ങൾ ശേഖരിക്കും. ഏത് സംസ്‌ഥാനത്ത് നിന്നാണോ വരുന്നത് അവിടുത്തെ പോലീസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ലേബർ വകുപ്പിന്റെ സർട്ടിഫിക്കറ്റും നിർബന്ധമാക്കും. വ്യവസ്‌ഥകൾ നിർബന്ധമാക്കുമ്പോൾ തൊഴിലാളികളുടെ വരവ് കുറയ്‌ക്കാൻ കഴിയുമെന്നും മന്ത്രി വ്യക്‌തമാക്കി.
ആലുവയിൽ ഉണ്ടായത് ഏറ്റവും വേദനയുണ്ടായ സംഭവമാണെന്നും മന്ത്രി പ്രതികരിച്ചു. ആ കുട്ടിയുടെ കുടുംബം കേരളത്തിൽ സന്തോഷത്തോടെയാണ് കഴിഞ്ഞത്. നമ്മുടെ തൊഴിലാളികൾക്കു നൽകുന്നതിനേക്കാൾ പരിരക്ഷ അതിഥികൾ നൽകുന്നുണ്ട്. അതവർ ദുരൂപയോഗം ചെയ്യാൻ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതേമസയം, ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ചാന്ദ്നിയുടെ മൃതദേഹം സംസ്‌കരിച്ചു.
കീഴ്‌മാട് പൊതുശ്‌മശാനത്തിലാണ് സംസ്‌കാരം നടന്നത്. കുട്ടി ഒന്നാം ക്ളാസിൽ പഠിച്ചിരുന്ന തായിക്കാട്ടുകര എൽപി സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. അതിനിടെ അറസ്‌റ്റിലായ പ്രതി ബിഹാർ പരാരിയ സ്വദേശി അസ്‌ഫാക് ആലത്തെ റിമാൻഡ് ചെയ്‌തു. പ്രതിയെ ആലുവ സബ് ജയിലിലേക്ക് ഇന്ന് തന്നെ മാറ്റും. ഇയാൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്ക് പുറമെ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
കൊലപാതകത്തിന്റെ തുടരന്വേഷണത്തിനായി അന്വേഷണ സംഘം ബിഹാറിലേക്ക് പോവുകയാണ്. പ്രതി അസ്‌ഫാക് ആലത്തിന്റെ പശ്‌ചാത്തലം അറിയുന്നതിനായാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഘത്തിലെ മൂന്നുപേരാവും പോവുക.
Most Read| ഇസ്‌റോയുടെ വാണിജ്യ ദൗത്യം; പിഎസ്എൽവി സി56 വിക്ഷേപിച്ചു