ചെന്നൈ: ചന്ദ്രയാൻ 3ന് പിന്നാലെ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായുള്ള പിഎസ്എൽവി സി56 വിക്ഷേപിച്ചു. ഇന്ന് രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ചന്ദ്രയാൻ 3ന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ഇസ്‌റോയുടെ വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളാണ് പിഎസ്എൽവിയുടെ 58ആം ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്നത്.
360 കിലോഗ്രാം ഭാരമുള്ള ഡി എസ് -എസ്എആർ ഉപഗ്രഹത്തെ 535 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ സിംഗപ്പൂർ സർക്കാരിന്റെ വിവിധ ഏജൻസികൾ തന്ത്രപ്രധാന ആവശ്യങ്ങൾക്കുൾപ്പടെ ഉപയോഗപ്പെടുത്തും. 23 കിലോഗ്രാം ഭാരമുള്ള ടെക്‌നോളജി ഡെമോൺസ്‌ട്രേഷൻ മൈക്രോസാറ്റ്‌ലൈറ്റായ വെലോക്‌സ് എഎം, പരീക്ഷണാൽമക ഉപഗ്രഹമായ അറ്റ്‌മോസ്‌ഫറിക് കപ്‌ളിങ് ആൻഡ് ഡൈനാമിക്‌സ് എക്‌സ്‌പ്‌ളോറർ, സ്‌കൂബ് 2, ന്യൂലിയോൺ, ഗലാസിയ 2, ഓർബ് 12 എന്നീ 6 ഉപഗ്രഹങ്ങളും പിഎസ്എൽവി വിക്ഷേപിച്ചു.
വികാഷേപണം കഴിഞ്ഞു 21 മിനിറ്റ് പിന്നിടുമ്പോഴായിരിക്കും പ്രധാന ഉപഗ്രഹമായ ഡിഎസ്ആർ റോക്കറ്റിൽ നിന്ന് വേർപ്പെടുക. 24 മിനിറ്റ് കഴിയുമ്പോഴേക്കും അവസാന ചെറു ഉപഗ്രഹങ്ങളും വേർപ്പെടും. ഏപ്രിൽ 19ന് പിഎസ്എൽവിയിൽ സിംഗപ്പൂരിന്റെ ടെലിയോസ് 2, ലുമെലൈറ്റ്-4 എന്നീ രണ്ടു ഉപഗ്രഹങ്ങൾ ഇസ്‌റോ വിക്ഷേപിച്ചിരുന്നു.
TECH| നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ