വയനാട്: ഉണക്കാനിട്ട കാപ്പിക്കുരു പശു തിന്നെന്ന് ആരോപിച്ച് ക്ഷീരകർഷകന് ക്രൂരമർദ്ദനം. വയനാട് ഓടത്തോട് ഇന്നലെ വൈകിട്ടാണ് സംഭവം. കൽപ്പറ്റ പെരുന്തട്ട സ്വദേശി വിജയനാണ് ക്രൂരമായി മർദ്ദനമേറ്റത്. സംഭവത്തിൽ ഓടത്തോട് സ്വദേശി റസാഖിനെ മേപ്പാടി പോലീസ് അറസ്‌റ്റ് ചെയ്‌തു. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
പശുവിനെ മേയ്‌ക്കാനായി ഇന്നലെ വൈകിട്ടാണ് വിജയൻ ഓടത്തോട് പോയത്. മേച്ചുകഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും റസാഖ് വിളിച്ചുവരുത്തി ഇരുമ്പു വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് വിജയൻ പറയുന്നു. തന്റെ പശു കാപ്പിക്കുരു തിന്നിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും റസാഖ് മർദ്ദിക്കുകയായിരുന്നു. വിജയന്റെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്.
സംഭവത്തിന് പിന്നാലെ അവശനായ വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്‌റ്റിലായ റസാഖ് കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്ക് വിജയനോട് മുൻവൈരാഗ്യം ഇല്ലെന്നാണ് പോലീസിന്റെ വിശദീകരണം. മർദ്ദനത്തിന്റെ യഥാർഥ കാരണം വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്‌തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
Most Read: സംപ്രേഷണ വിലക്ക് നീക്കണം; മീഡിയ വൺ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും