കൊച്ചി: സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ മീഡിയ വൺ ചാനൽ നൽകിയ അപ്പീൽ ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് അപ്പീൽ ഹരജി പരിഗണിക്കുക. മാധ്യമം ബ്രോഡ്‍കാസ്‌റ്റ് ലിമിറ്റഡ്, പത്രപ്രവർത്തക യൂണിയൻ, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ എന്നിവരാണ് അപ്പീൽ ഹരജി നൽകിയിട്ടുള്ളത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട് തന്നെ സംശയാസ്‌പദമാണെന്നും, ഈ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ചാനലിനെ കേൾക്കാതെ ലൈസൻസ് റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും അപ്പീൽ ഹരജിയിൽ പറയുന്നു. ഒരു വാർത്താചാനലിന് അപ്‍ലിങ്കിംഗിന് അനുമതി നൽകാനുള്ള പോളിസി പ്രകാരം ലൈസൻസ് പുതുക്കുമ്പോൾ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ലെന്ന വാദം സിംഗിൾ ബെഞ്ച് പരിഗണിച്ചില്ലെന്ന് അപ്പീൽ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഒരു വാർത്താ ചാനലാകുമ്പോൾ ഭരണകൂടത്തെ തൃപ്‌തിപ്പെടുത്തി വാർത്തകൾ നൽകാനാകില്ലെന്നും ഹരജിയിൽ പറയുന്നു. പുരാണവാക്യങ്ങൾ ഉൾപ്പെടുത്തിയല്ല ഭരണഘടനാ തത്വങ്ങൾ അനുസരിച്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നതെന്നും അപ്പീലിൽ ഹരജിക്കാർ പറയുന്നു.
നേരത്തെ കേന്ദ്രസർക്കാർ ഹാജരാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ടുകളിലെ പരാമർശങ്ങൾ ഗൗരവതരമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്‌റ്റിസ് എൻ നഗരേഷിന്റെ സിംഗിൾ ബെഞ്ച് മീഡിയ വൺ ചാനലിന്റെ ഹരജി തള്ളിയത്. അപ്പീൽ നൽകുന്നതിനായി സംപ്രേഷണ വിലക്ക് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരസിച്ചിരുന്നു.
Read Also: ഹിജാബ് വിവാദം: രാജ്യവും ഭരണഘടനയും ഉണ്ടാക്കിയത് ആർഎസ്എസ് അല്ല; കെ സുധാകരൻ