ഹിജാബ് വിവാദം: രാജ്യവും ഭരണഘടനയും ഉണ്ടാക്കിയത് ആർഎസ്എസ് അല്ല; കെ സുധാകരൻ

By Desk Reporter, Malabar News
Central government is playing politics with Rahul Gandhi's life
Ajwa Travels

തിരുവനന്തപുരം: ഇന്ത്യയെ പാകിസ്‌ഥാനെ പോലൊരു മതരാഷ്‌ട്രമാക്കി അധഃപതിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കര്‍ണാടകയിലെ ‘ ഹിജാബ് ‘ വിഷയത്തിലെ സംഘര്‍ഷം രാജ്യത്തിനൊന്നടങ്കം അപമാനമാണ്. വസ്‌ത്രധാരണത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി മതവിദ്വേഷം പടര്‍ത്താന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും സുധാകരന്‍ വിമർശിച്ചു.

”സ്‌കൂള്‍ യൂണിഫോമിനൊപ്പം മതവിശ്വാസത്തിന്റെ ഭാഗമായ ‘ഹിജാബ്’ (ശിരോവസ്‌ത്രം) ധരിക്കരുതെന്ന് പറയാന്‍ ഈ രാജ്യവും രാജ്യത്തിന്റെ ഭരണഘടനയും ഉണ്ടാക്കിയത് ആര്‍എസ്എസ് അല്ല. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന മഹത്തായ ചിന്തയുടെ അടിസ്‌ഥാനത്തിലാണ് കശ്‌മീർ മുതല്‍ കന്യാകുമാരി വരെയുള്ള വിവിധ സംസ്‌കാരങ്ങളെ, ചിന്തകളെ, മതങ്ങളെ, ജാതികളെ ഒരു മാലയിലെ മുത്തുകള്‍ പോലെ കോർത്തെടുത്ത് കോണ്‍ഗ്രസ് കരുത്തുറ്റ ഈ മഹാരാജ്യത്തെ സൃഷ്‌ടിച്ചത്. ജാതിമത ചിന്തകള്‍ക്ക് അതീതമായി ഇന്ത്യ എന്ന വികാരത്തെ ഊട്ടിയുറപ്പിക്കാനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും ശ്രമിച്ചത്,”-സുധാകരന്‍ പറഞ്ഞു.

വെറും ഒരു പതിറ്റാണ്ട് കൊണ്ട് ഭക്ഷണത്തിന്റെയും വസ്‌ത്രത്തിന്റെയും പേരില്‍ തെരുവുകളെ സംഘര്‍ഷഭരിതമാക്കുന്ന, മതവെറി തലച്ചോറില്‍ പേറുന്ന വലിയൊരു വിഭാഗം തീവ്രവാദികളെ ബിജെപി ഭരണകൂടം രാജ്യത്തിന് സംഭാവന ചെയ്‌തിരിക്കുന്നു. ‘ജയ് ശ്രീറാം ‘ എന്നും ‘അള്ളാഹു അക്ബര്‍ ‘ എന്നുമുള്ള മന്ത്രധ്വനികളെ പോര്‍വിളികളാക്കി മാറ്റി ഈ മണ്ണിന്റെ മക്കള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മുറിവേല്‍ക്കുന്നത് ഭാരതത്തിന്റെ ഹൃദയത്തിനാണ്.

ഇങ്ങനൊരു ഇന്ത്യക്ക് വേണ്ടിയല്ല ഗാന്ധിജിയും പട്ടേലും നെഹ്‌റുവും ആസാദും നേതാജിയും അടക്കം മഹാരഥന്‍മാരായ നേതാക്കള്‍ ജീവനും ജീവിതവും കൊണ്ട് പോരാടിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉള്ളിടത്തോളം കാലം ഈ രാജ്യത്ത് എല്ലാ മതങ്ങളുടെയും വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടും. മതകലാപങ്ങള്‍ സൃഷ്‌ടിച്ച് അധികാരം നിലനിര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങളെ എന്തു വില കൊടുത്തും തടയുമെന്നും സുധാകരന്‍ പറഞ്ഞു.

Most Read:  ആരുടെയും അച്ഛനോ മുത്തച്ഛനോ എതിരെ സംസാരിച്ചിട്ടില്ല; നെഹ്‌റുവിന് എതിരായ പരാമർശത്തിൽ മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE