റാഞ്ചി: പശ്‌ചിമ ബംഗാളിൽ വർഗീയ ശക്‌തികൾ അധികാരത്തിൽ വരുന്നത് തടയുന്നതിനായി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് പിന്തുണ നൽകാൻ തീരുമാനിച്ചതായി ഷിബു സോറന്റെ ജാർഖണ്ഡ് മുക്‌തി മോർച്ച (ജെഎംഎം). തൃണമൂലിനെ പിന്തുണക്കാൻ പാർട്ടി മേധാവി ഷിബു സോറൻ സമ്മതം നൽകിയതായും അതിനാൽ സംസ്‌ഥാനത്തെ ഒരു നിയമസഭാ സീറ്റിലും ജെഎംഎം മൽസരിക്കില്ലെന്നും ജെഎംഎം വർക്കിംഗ് പ്രസിഡണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ അറിയിച്ചു.
തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയെ പിന്തുണക്കാൻ തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജി അഭ്യർഥിച്ചതിനെ തുടർന്നാണ് തീരുമാനം എന്ന് സോറൻ പറഞ്ഞു. “പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്തുണ ആവശ്യപ്പെട്ട് മമതാ ദീദി ഫോണിലൂടെയും കത്തിലൂടെയും ഞങ്ങളോട് അഭ്യർഥിച്ചിരുന്നു. പിന്നീട് ചർച്ചക്ക് ശേഷം വർഗീയ ശക്‌തികളെ പുറത്താക്കാൻ കഠിനമായി പോരാടുന്ന മമതാ ദീദിക്കും അവരുടെ പാർട്ടിക്കും പിന്തുണ നൽകാൻ തീരുമാനിക്കുക ആയിരുന്നു,”- സോറൻ പറഞ്ഞു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 23 സീറ്റുകളില്‍ ജെഎംഎം സ്‌ഥാനാർഥികളെ നിര്‍ത്തിയിരുന്നു. എന്നാൽ ഒരു സീറ്റിൽ പോലും വിജയിച്ചിരുന്നില്ല. അതേസമയം ശിവസേനയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തങ്ങളുടെ പിന്തുണ അറിയിച്ചിട്ടുണ്ട്.
Also Read: കെപിസിസി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ