തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥർക്കെതിരെ പരാതിയുമായി കിഫ്‌ബി ഉദ്യോഗസ്‌ഥ രംഗത്ത്. ഇഡി ഉദ്യോഗസ്‌ഥർ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ കിഫ്ബി ഉദ്യോഗസ്‌ഥയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്‌ഥാനത്തിൽ ഇഡി ഉദ്യോഗസ്‌ഥർക്കെതിരെ കേസെടുക്കാനുള്ള തീരുമാനത്തിലാണ് സംസ്‌ഥാന സർക്കാർ. ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചുവെന്നും ഉന്നത ഉദ്യോഗസ്‌ഥർക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്നുമാണ് കിഫ്ബി ഉദ്യോഗസ്‌ഥ പരാതിയിൽ വ്യക്‌തമാക്കുന്നത്.
കിഫ്ബിക്കെതിരെ ഇഡി കേസെടുക്കുന്നതിന് മൂന്ന് ദിവസം മുൻപ് തന്നെ പരാതിക്കാരിയായ ഉദ്യോഗസ്‌ഥയെ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ കിഫ്ബിക്കെതിരായ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്നും, നടപടികളിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പിൻമാറണമെന്നും കിഫ്ബി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേസിൽ കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ വിക്രംജിത് സിംഗ് ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുൻപിൽ ഹാജരായില്ല.
കൂടാതെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഉദ്യോഗസ്‌ഥർക്ക് കൂടുതൽ സമയം അനുവദിക്കണമെന്നും കിഫ്‌ബി ആവശ്യപ്പെട്ടു. ഇഡിക്ക് എതിരെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച സാഹചര്യത്തിൽ കിഫ്ബി സിഇഒ കെഎം അബ്രഹാമും നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. കൂടാതെ കിഫ്ബിക്കെതിരായ ഇഡി നടപടി ചോദ്യം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും പരാതിപ്പെട്ടിട്ടുണ്ട്. ഇഡിയുടെ ഇടപെടലുകൾ പെരുമാറ്റ ചട്ട ലംഘനമാണെന്നും, കിഫ്ബിക്ക് ഇഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നുണ്ട്.
Read also : ലോകത്ത് ഏറ്റവും വലിയ വെല്ലുവിളികൾ നേരിടുന്ന സൈന്യം ഇന്ത്യയുടേത്; സൈനിക മേധാവി