അബുദാബി: ജീവനക്കാർക്ക് കൃതസമയത്ത് മുഴുവൻ ശമ്പളവും ബാങ്ക് അക്കൗണ്ട് വഴി നൽകണമെന്ന് സ്വകാര്യ സ്‌ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി യുഎഇ. ശമ്പളം നൽകുന്നതിൽ സ്വകാര്യ കമ്പനികൾ വീഴ്‌ച വരുത്തിയാൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ജോലിയില്‍ തൊഴിലാളികള്‍ കാണിക്കുന്ന ആത്‌മാര്‍ഥതക്ക് പകരമായി കൃത്യസമയത്ത് ശമ്പളം ലഭിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് മാനവ വിഭവശേഷി സ്വദേശിവൽകരണ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അറിയിച്ചു. കൂടാതെ കൃത്യമായ ശമ്പളം കൃത്യമായ തീയതികളില്‍ തന്നെ ലഭിക്കുന്നത് ജീവനക്കാരുടെ ഉൽപാദനക്ഷമത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് 2009 മുതലാണ് യുഎഇ വേജ് പ്രൊട്ടക്ഷന്‍ സിസ്‌റ്റം നിലവിൽ വന്നത്. നിശ്‌ചിത തീയതി കഴിഞ്ഞ് 10 ദിവസത്തിനകം ശമ്പളം നല്‍കിയില്ലെങ്കില്‍ കമ്പനിക്ക് 1,000 ദിർഹം പിഴ ചുമത്തും. ശമ്പളം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ഓരോ തൊഴിലാളിയുടെയും പേരില്‍ കമ്പനിക്ക് 5,000 ദിര്‍ഹം വീതം പിഴ ചുമത്തും. നിരവധി തൊഴിലാളികള്‍ക്ക് ഇങ്ങനെ കമ്പനി കൃത്രിമം കാണിച്ചിട്ടുണ്ടെങ്കില്‍ പരമാവധി 50,000 ദിര്‍ഹം വരെ പിഴത്തുക ഉയരും.
Read also: ശങ്കരാചാര്യരുടെ പ്രതിമ പണിയാൻ മധ്യപ്രദേശ്, ചെലവ് 2000 കോടി