കോഴിക്കോട്: സമ്പൂർണ വാക്‌സിനേഷൻ എന്ന നേട്ടത്തിനരികെയെത്തി കോഴിക്കോട് ജില്ല. 18 വയസിന് മുകളിലുള്ള 85.46 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. 24,99,523 ലക്ഷം പേർക്കാണ് ജില്ലയിൽ വാക്‌സിൻ വിതരണം നടത്തേണ്ടത്. ഇതിൽ 21,36,364 പേർ ആദ്യ ഡോസും 8,56,972 പേർ രണ്ടാം ഡോസും സ്വീകരിച്ചു. അതേസമയം, ജില്ലയിൽ 40.10 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനേഷനും പൂർത്തിയാക്കി.
18നും 44നും ഇടയിൽ പ്രായമുള്ളവരിൽ 9,23,938 പേർ ആദ്യ ഡോസും 1,60,906 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 60 വയസിന് മുകളിലുള്ള 5,07,322 പേർ ആദ്യ ഡോസും 3,11,367 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, 24,409 പാലിയേറ്റിവ് കെയർ രോഗികൾക്കും 19,712 ഭിന്നശേഷിക്കാർക്കുമാണ് ജില്ലയിൽ ഇതുവരെ വാക്‌സിൻ വിതരണം ചെയ്‌തത്. ആദിവാസി മേഖലയിലെ 4,255 പേർ വാക്‌സിനെടുത്തു. വൃദ്ധസദനങ്ങളിലുള്ള 768 പേർ ആദ്യ ഡോസും 743 പേർ രണ്ടാം ഡോസും സ്വീകരിച്ചു.
സമ്പൂർണ വാക്‌സിനേഷൻ കൈവരിക്കുന്നതിനായി ജില്ലയിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഒരാഴ്‌ചയ്‌ക്കകം ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് ഇന്നലെ മുതൽ ജില്ലയിലെ വാക്‌സിനേഷനിൽ ആദ്യ ഡോസ് വാക്‌സിൻ എടുക്കാത്തവർക്കാണ് മുൻഗണന നൽകുന്നത്. എല്ലാവരും ഉടൻ വാക്‌സിൻ സ്വീകരിക്കണമെന്ന് കളക്‌ടർ ഡോ. എൻ തേജ് ലോഹിത് റെഡ്‌ഡി അറിയിച്ചു.
Read Also: കർണാടകയിൽ നിന്നും കഞ്ചാവ് കടത്ത്; 2 പേർ പിടിയിൽ