ന്യൂഡെൽഹി: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്‌റ്റ് ജില്ലയിലെ ചിംഗരേലിൽ ഉപഭോക്‌തൃ-ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് പ്രതിഷേധക്കാർ തീയിട്ടു. മന്ത്രിയുടെ വസതിക്ക് നേരെയും അക്രമണശ്രമം ഉണ്ടായതായി പോലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. മന്ത്രി എൽ സുസീന്ദ്രോയുടെ ചിംഗരേലിലുള്ള സ്വകാര്യ ഗോഡൗണാണ് ഒരു സംഘം ആളുകൾ തീയിട്ട് നശിപ്പിച്ചത്.
ഗോഡൗൺ പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്‌ച രാത്രി ഖുറായിയിലുള്ള മന്ത്രിയുടെ വസതി ആക്രമിക്കാൻ ഒരു സംഘം ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ആക്രമണം തടയാൻ സുരക്ഷാ സേന അർധരാത്രി വരെ നിരവധി റൗണ്ട് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതായും പോലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല.
ഇംഫാൽ വെസ്‌റ്റ് ജില്ലയിലെ ലാംഫെൽ ഏരിയയിൽ സംസ്‌ഥാന വനിതാ മന്ത്രി നെംച കിപ്‌ജെന്റെ ഔദ്യോഗിക വസതി ജൂൺ 14ന് രാത്രി അജ്‌ഞാതർ തീയിട്ടിരുന്നു. തൊട്ടടുത്ത ദിവസം കേന്ദ്രമന്ത്രി ആർകെ രഞ്‌ജൻ സിംഗിന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി.
മണിപ്പൂരിൽ സാമുദായിക കലാപം ആളിക്കത്തുന്ന പശ്‌ചാത്തലത്തിൽ, പ്രശ്‌നപരിഹാരത്തിന് അമിത് ഷാ വിളിച്ചിച്ചേർത്ത സർവകക്ഷി യോഗം നടക്കാനിരിക്കെയാണ് വീണ്ടും സംഘർഷം ഉണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് ഡെൽഹിയിലാണ് യോഗം ചേരുക. അക്രമം തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ ഇന്റർനെറ്റ് നിരോധനം ജൂൺ 25 വരെ നീട്ടിയിട്ടുണ്ട്.
Most Read: ‘കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ തയ്യാർ’; ചർച്ച നടക്കുന്നുവെന്ന് കെ സുധാകരൻ