കൊച്ചി: കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ തയ്യാറെന്ന് കെ സുധാകരൻ. മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത് വിട്ടയച്ച സാഹചര്യത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ സ്‌ഥാനത്ത് നിന്ന് മാറിനിൽക്കുമെന്നും അദ്ദേഹം കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും താൻ നിൽക്കില്ലെന്നും, അധ്യക്ഷ സ്‌ഥാനത്ത് നിന്ന് മാറുന്ന കാര്യം ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. നൂറു ശതമാനം നിരപരാധിയാണെന്ന വിശ്വാസമുണ്ട്. അന്വേഷണം ഭയമില്ലാതെ നേരിടുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം, കേസിൽ പ്രതിചേർത്ത കെ സുധാകരനുമായി ബന്ധപ്പെട്ട കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.
സുധാകരന്റെ അനുയായിയും എറണാകുളത്തെ കോൺഗ്രസ് നേതാവുമായ എബിൻ എബ്രഹാമിനെ അടുത്ത ദിവസം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. മോൻസണെ സുധാകരൻ കാണാനെത്തിയ ഘട്ടത്തിലെല്ലാം എബിനും ഒപ്പമുണ്ടായിരുന്നുവെന്നാണ് ആരോപണം. എബിനുമായി മോൻസൺ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ച എബിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഫോൺ രേഖകൾ അടക്കമുള്ള തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
അതേസമയം, കേസിലെ പ്രതിചേർത്ത മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ജി ലക്ഷ്‌മണ എന്നിവരെ ഉടനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതിനിടെ, സുധാകരനെ അറസ്‌റ്റ് ചെയ്‌തതിൽ സംസ്‌ഥാനത്തെങ്ങും കോൺഗ്രസ് വ്യാപക പ്രതിഷേധമാണ് ഉയർത്തുന്നത്. ഇന്നും നാളെയും കോൺഗ്രസ് കരിദിനം ആചരിക്കുകയാണ്. വൈകിട്ട് തിരുവനന്തപുരം പാളയം രക്‌തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചും നടത്തും.
Most Read: വ്യാജരേഖ കേസ്; കസ്‌റ്റഡി ഇന്നവസാനിക്കും- വിദ്യയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ