പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമതാണെന്നും രാഷ്‌ട്രീയ ഗൂഢാലോചനയാണ് പിന്നിലെന്നുമാണ് വിദ്യയുടെ ആരോപണം. അതിനിടെ, വിദ്യയുടെ പോലീസ് കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ വിദ്യയെ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
കേസിൽ വിദ്യക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചതായി അഗളി പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിദ്യയെ ഇനിയും കസ്‌റ്റഡിയിൽ വേണ്ടെന്ന നിലപാടിലാണ് പോലീസ്. വ്യാജ സർട്ടിഫിക്കറ്റിന്റെ ഉറവിടം പോലീസ് കണ്ടെത്തിയതായാണ് സൂചന. സൈബർ വിദഗ്‌ധർ വിദ്യയുടെ ഫോണുകളും പരിശോധിച്ചിരുന്നു.
അതിനിടെ, കാസർഗോഡ് കരിന്തളം കോളേജിൽ വ്യാജരേഖ സമർപ്പിച്ചു ജോലി നേടിയ സംഭവത്തിൽ വിദ്യയെ അറസ്‌റ്റ് ചെയ്യണമെന്ന് നീലേശ്വരം പോലീസും ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി പരിഗണിച്ചാൽ വിദ്യയെ നീലേശ്വരം പോലീസിന് കസ്‌റ്റഡിയിൽ നൽകാനും സാധ്യതയുണ്ട്. എന്നാൽ, വിദ്യയുടെ ആരോഗ്യസ്‌ഥിതിയും അഭിഭാഷകൻ ഇന്ന് കോടതിയെ ധരിപ്പിച്ചേക്കും. ഇന്നലെ ദേഹാസ്വസ്‌ഥ്യം അനുഭവപ്പെട്ട വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജൂലൈ ആറു വരെയാണ് വിദ്യയെ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തിരിക്കുന്നത്.
Most Read: പനിച്ചു വിറച്ചു സംസ്‌ഥാനം; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി- ഇന്ന് ഡ്രൈ ഡേ