മലപ്പുറം: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്നദ്ധ സേനാ പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. ഗ്രാമപഞ്ചായത്ത് നിയോഗിച്ച വോളണ്ടിയറെ ഡിവൈഎഫ്‌ഐ പ്രവർത്തകർ അകാരണമായി മർദ്ദിച്ചെന്ന പരാതിയിലാണ് സംഘർഷമുണ്ടായത്. ആരോഗ്യ കേന്ദ്രത്തിൽ സേവനം ചെയ്‌തിരുന്ന വോളണ്ടിയർ കെ ജയകൃഷ്‌ണനെ മർദ്ദിച്ചുവെന്നാണ് പരാതി.
വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി എത്തിയവരുടെ വാഹനങ്ങളാൽ കുടുംബാരോഗ്യ കേന്ദ്ര പരിസരം നിറഞ്ഞത് നിയന്ത്രിക്കണമെന്ന് ആർആർടി അംഗങ്ങളോട് ജയകൃഷ്‌ണൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ എത്തുകയായിരുന്നു. ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് യൂണിഫോം ധരിച്ചവരാണ് തന്നെ മർദ്ദിച്ചതെന്ന് ജയകൃഷ്‌ണൻ ആരോപിച്ചു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തുകയും ചെയ്‌തു. എന്നാൽ, കോവിഡ് വാക്‌സിനെടുക്കാൻ പോയ ആർആർടി അംഗങ്ങൾക്ക് നേരെ ആദ്യം അക്രമം അഴിച്ചുവിട്ടത് ജയകൃഷ്‌ണൻ ആണെന്ന് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി എം ബാബു റഹ്‌മാൻ പ്രതികരിച്ചു.
സംഘർഷത്തിൽ പരിക്കേറ്റ ജയകൃഷ്‌ണൻ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി. പരിക്കേറ്റ ആർആർടി പ്രവർത്തകരായ വിപിൻ രാജ്, കെഎസ് മിഥുൻ രാജ്, നിധിൻ കണ്ണാടിയിൽ എന്നിവർ പാണ്ടിക്കട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. തുടർന്ന് പാണ്ടിക്കാട് പോലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: ഇടുക്കി മരംമുറി കേസ്; അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്