ന്യൂഡെൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡെൽഹി എയിംസിൽ നഴ്‌സുമാർ നടത്തി വരുന്ന സമരം കൂടുതൽ ശക്‌തമാകുന്നു. സമരത്തിനിടെ പോലീസുമായി ഉണ്ടായ സംഘർഷത്തിൽ മലയാളി നഴ്‌സുമാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. പോലീസ് ബാരിക്കേഡ് മറിഞ്ഞുവീണാണ് ഒരു നഴ്‌സിന് പരിക്കേറ്റത്. പോലീസും സമരക്കാരുമായി ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. സമരമുഖത്ത് നിന്ന് നഴ്‌സുമാരെ നീക്കാൻ പോലീസ് ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.
അതേസമയം, നഴ്‌സുമാർക്ക് കേന്ദ്രം അന്ത്യശാസനം നൽകിയിരിക്കുകയാണ്. ഡ്യൂട്ടി ബഹിഷ്‌കരിച്ച് സമരം ചെയ്യുന്ന നഴ്‌സുമാർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആശുപത്രിയിലെ സേവനങ്ങൾക്ക് തടസം ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കാനും എയിംസ് അധികൃതരോട് നിർദ്ദേശിച്ചു.
അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌കരിച്ചാണ് സമരം. ആറാം ശമ്പള പരിഷ്‌കരണ കമ്മീഷൻ നിർദ്ദേശിച്ച ശമ്പളം നൽകുക, മുടങ്ങിക്കിടക്കുന്ന അനൂകൂല്യങ്ങൾ പുനസ്‌ഥാപിക്കുക എന്നീ ആവശ്യങ്ങളാണ് നഴ്‌സുമാർ മുന്നോട്ട് വെക്കുന്നത്. ഒരു മാസം മുൻപ് മാനേജ്മെന്റിനോട് ഈ ആവശ്യങ്ങൾ നിവേദനത്തിലൂടെ അറിയിച്ചിരുന്നുവെങ്കിലും ഇത് പരിഗണിക്കാതെ വന്നതോടെയാണ് സമരമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അനിശ്‌ചിത കാല സമരത്തിന് ആഹ്വാനം ചെയ്‌തതും ആരംഭിച്ചതും. അനുനയത്തിന് എയിംസ് അധികൃതർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിഷയത്തിൽ കേന്ദ്രസർക്കാർ ചർച്ച ചെയ്‌ത് പരിഹാരം കാണണമെന്നാണ് നഴ്‌സുമാർ പറയുന്നത്.
Also Read: ഡെല്‍ഹിയില്‍ പ്രതിഷേധം ശക്‌തമാകുമ്പോള്‍ ഗുജറാത്തിലെ കര്‍ഷകരെ സന്ദര്‍ശിക്കാന്‍ മോദി