ന്യൂഡെൽഹി: ശമ്പള പ്രശ്‌നങ്ങൾ ഉൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡെൽഹി എയിംസിൽ നഴ്‌സുമാർ നടത്തി വരുന്ന സമരത്തിൽ ഇടപെട്ട് ഡെൽഹി ഹൈക്കോടതി. ആവശ്യങ്ങൾ മാനേജ്മെന്റ് പരിഗണിക്കുന്ന സാഹചര്യത്തിൽ സമരത്തിൽ നിന്ന് നഴ്‌സുമാർ പിൻമാറണമെന്ന് കോടതി ആവശ്യപ്പെട്ടു. കോവിഡ് അടക്കമുള്ള നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഡ്യൂട്ടി ബഹിഷ്‌കരിച്ചുള്ള സമരം അവസാനിപ്പിക്കണമെന്നും സമരത്തിനെതിരെ എംയിസ് നൽകിയ ഹരജി പരിഗണിക്കവെ കോടതി പറഞ്ഞു. ഹരജിയിൽ അടുത്ത മാസം 18ന് വീണ്ടും വാദം കേൾക്കും.
അതേസമയം, സംഭവം ദേശീയ ശ്രദ്ധ ആകർഷിച്ചതോടെ സമരം അടിയന്തരമായി അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എയിംസ് ഡയറക്‌ടറെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ അഡീഷണൽ ജോയിന്റ് സെക്രട്ടറി എയിംസ് ഡയറക്‌ടറുമായി കൂടിക്കാഴ്‌ച നടത്തും.
ഡ്യൂട്ടി ബഹിഷ്‌കരിച്ച് സമരം ചെയ്യുന്ന നഴ്‌സുമാർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ആശുപത്രിയിലെ സേവനങ്ങൾക്ക് തടസം ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കാനും എയിംസ് അധികൃതരോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും സമരവുമായി നഴ്‌സുമാർ മുന്നോട്ട് പോകുകയാണ് ചെയ്യുന്നത്.
ആറാം ശമ്പള പരിഷ്‌കരണ കമ്മീഷൻ നിർദ്ദേശിച്ച ശമ്പളം നൽകുക, മുടങ്ങിക്കിടക്കുന്ന അനൂകൂല്യങ്ങൾ പുനസ്‌ഥാപിക്കുക എന്നീ ആവശ്യങ്ങളാണ് നഴ്‌സുമാർ മുന്നോട്ട് വെക്കുന്നത്. ഒരു മാസം മുൻപ് മാനേജ്മെന്റിനോട് ഈ ആവശ്യങ്ങൾ നിവേദനത്തിലൂടെ അറിയിച്ചിരുന്നുവെങ്കിലും ഇത് പരിഗണിക്കാതെ വന്നതോടെയാണ് സമരം നടത്താൻ നഴ്‌സുമാർ തീരുമാനിച്ചത്.
Also Read: കോവിഡ് ചികിൽസ; ആയുഷ്, ഹോമിയോ ഡോക്‌ടർമാർക്ക് അനുമതിയില്ലെന്ന് സുപ്രീം കോടതി