ന്യൂഡെൽഹി: കോവിഡ് ചികിൽസയുടെ ഭാഗമായി മരുന്നോ മറ്റു നിർദേശങ്ങളോ നൽകാൻ ആയുഷ്, ഹോമിയോപ്പതി ഡോക്‌ടർമാർക്ക് അനുമതിയില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. എന്നാൽ കോവിഡ് പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്നു നൽകാൻ ഇവർക്ക് അനുവാദം നൽകിയുള്ള കേന്ദ്രനിർദേശം കോടതി അംഗീകരിച്ചു.
ഓഗസ്‌റ്റ് മാസത്തിലാണ് ആയുഷ്, ഹോമിയോ ഡോക്‌ടർമാർക്ക് കോവിഡ് ചികിൽസ നടത്താനുള്ള അനുമതി നിഷേധിച്ചു കൊണ്ട് കേരള ഹൈക്കോടതി വിധി വന്നത്. ഇതിനെതിരെ ഡോ. എകെബി സദ്‌ഭാവന മിഷൻ സ്‌കൂൾ ഓഫ് ഹോമിയോ ഫാർമസിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ജസ്‌റ്റിസ് അശോക് ഭൂഷൺ, സുഭാഷ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.
ഗുരുതര പ്രശ്‌നങ്ങൾ ഇല്ലാത്ത കോവിഡ് രോഗികൾക്കും രോഗലക്ഷണമുള്ള ആളുകൾക്കും ആയുർവേദ മരുന്നുകൾ ഉപയോഗിക്കാമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം വിവാദമായിരുന്നു. ഇതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു.
Read Also: എയിംസിൽ നഴ്‌സുമാരുടെ സമരം തുടരുന്നു; ആശുപത്രി ഡയറക്‌ടറെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിപ്പിച്ചു