ന്യൂഡെൽഹി: ഇന്ധനവില വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിട്ട് കോൺഗ്രസ്. ഡെൽഹി വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചു. വില വർധന നിയന്ത്രിക്കുംവരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരെല്ലാം പ്രതിഷേധത്തിൽ പങ്കെടുത്തു,
തുടർച്ചയായ ഇന്ധനവില സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്. ഈ ജനദ്രോഹ നടപടികൾ സർക്കാർ അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്തെ ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ഇന്നും ഇരുസഭകളും തള്ളി. ലോക്‌സഭയിൽ എംപിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസും രാജ്യസഭയിൽ നൽകിയ നോട്ടീസുമാണ് തള്ളിയത്.
രാജ്യത്ത് ഇന്നും ഇന്ധനവില വർധിപ്പിച്ചിരുന്നു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്‌ഥാനത്ത് ഡീസൽ വില വീണ്ടും നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസൽ വില 100 രൂപ 14 പൈസയാണ്. പതിനൊന്ന് ദിവസത്തിനിടെ പെട്രോളിന് ഏഴുരൂപയോളം കൂടി. ഡീസലിന് 6 രൂപ 74 പൈസയാണ് കൂട്ടിയത്.
കഴിഞ്ഞ വർഷം ഒക്‌ടോബർ 11ന് സംസ്‌ഥാനത്ത് ഡീസൽ വില 100 കടന്നിരുന്നു. എന്നാൽ നവംബറിൽ എക്‌സൈസ് ഡ്യൂട്ടി കുറച്ചപ്പോൾ വില നൂറിൽ നിന്ന് താഴുകയായിരുന്നു. അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ഒരാഴ്‌ചയായി ദിവസവും വില കൂടുകയാണ്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
Most Read: ബാലചന്ദ്രകുമാർ എന്തുകൊണ്ട് തെളിവുകൾ നേരത്തേ നൽകിയില്ല? ഹൈക്കോടതി